

സ്വകാര്യ ടാക്‌സി കമ്പനികൾക്ക് വെല്ലുവിളി ഉയർത്തികൊണ്ട് ഇന്ത്യയിലെ സഹകരണമേഖലയിൽ നിന്ന് പുതിയ ചുവടുവെയ്പ്പ് ഉണ്ടായിരിക്കുകയാണ്. ഭാരത് ടാക്‌സി എന്ന പേരിൽ പുതിയ ടാക്‌സി സർവീസിനാണ് സർക്കാർ നേതൃത്വത്തിൽ തുടക്കം കുറിച്ചിരിക്കുന്നത്.
കേന്ദ്ര സഹകരണ വകുപ്പും ദേശീയ ഇ-ഗവേണൻസ് ഡിവിഷനും ചേർന്ന് വികസിപ്പിച്ചിരിക്കുന്ന ഈ പദ്ധതി ഡ്രൈവർമാർക്കും യാത്രക്കാർക്കും ഒരുപോലെ ഗുണകരമാകുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ഒല, ഊബർ തുടങ്ങിയ സ്വകാര്യ ടാക്‌സി സർവീസുകൾ ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്നും ഇതിന് അറുതി വരുത്താനായാണ് സർക്കാർ ഇത്തരമൊരു പദ്ധതിയുമായി രംഗത്ത് വരുന്നതെന്നും അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഭാരത് ടാക്‌സിയിൽ ഡ്രൈവർമാർ പങ്കാളികളും ഓഹരി ഉടമകളുമാണ്. ഇടനിലക്കാരാകുന്ന പ്ലാറ്റ്‌ഫോമുകളില്ലാതെ, ഓരോ യാത്രയുടെയും കൂലിയുടെ മുഴുവൻ തുകയും ഡ്രൈവർമാർക്ക് ലഭിക്കും. ഡിമാൻഡ് അനുസരിച്ച് അനിയന്ത്രിതമായി യാത്രാക്കൂലി വർധിക്കില്ലെന്ന് ഉറപ്പാക്കുമെന്നും സർക്കാർ ഉറപ്പ് നൽകുന്നുണ്ട്.
യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങളും കുറഞ്ഞ യാത്രാചെലവും ഭാരത് ടാക്‌സി ഉറപ്പാക്കുമെന്നും സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിജി ലോക്കർ, യുഎംഎൻജി എന്നീ സർക്കാർ പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിച്ചാണ് ഭാരത് ടാക്‌സി പ്രവർത്തിക്കുക.
നവംബറിൽ ഡൽഹിയിലാണ് ഭാരത് ടാക്‌സിയുടെ ആദ്യ ഘട്ട പ്രവർത്തനം ആരംഭിക്കുക. 5000 ടാക്‌സി ഡ്രൈവർമാർ ഇതിനോടകം ഈ പദ്ധതിയിൽ ചേർന്ന് കഴിഞ്ഞിട്ടുണ്ട്. അടുത്ത വർഷത്തോടെ മുംബൈ, പൂന, ഭോപ്പാൽ, ലക്‌നൗ, ജയ്പൂർ തുടങ്ങിയ നഗരങ്ങളിലേക്കെല്ലാം ഈ പദ്ധതി വ്യാപിപ്പിക്കും.
Content Highlights: Bharat Taxi new taxi service app from cooperative sector