'സ്പാര്‍ട്ടക്കസ്, മോട്ടു പട്‌ലു, സ്‌പ്രൈഡര്‍മാന്‍'; ജെന്‍ സിയെ പിടിക്കാന്‍ 'പൂക്കി' ആയി ബിജെപി ഐടി സെല്‍

ബിജെപി തങ്ങളുടെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള വ്യക്തികളേയും സംവിധാനത്തേയും മാറ്റിയിട്ടുണ്ട്

'സ്പാര്‍ട്ടക്കസ്, മോട്ടു പട്‌ലു, സ്‌പ്രൈഡര്‍മാന്‍'; ജെന്‍ സിയെ പിടിക്കാന്‍ 'പൂക്കി' ആയി ബിജെപി ഐടി സെല്‍
dot image

ന്യൂഡല്‍ഹി: ഇന്ത്യയിലെ യുവതലമുറയുമായി സംവദിക്കുന്നതിനായി പോപ്പ്-കള്‍ച്ചര്‍ പരാമര്‍ശങ്ങള്‍, മീമുകള്‍, എഐ ഉപയോഗിച്ച് നിര്‍മ്മിച്ച ദൃശ്യങ്ങള്‍, 'ജെന്‍-സി' ശൈലിയിലുള്ള സംസാരരീതികള്‍ എന്നിവ സോഷ്യൽ മീഡിയ ഇടപെടലുകളിൽ ഉള്‍പ്പെടുത്തിക്കൊണ്ട് ബിജെപി. തങ്ങളുടെ സോഷ്യല്‍ മീഡിയ തന്ത്രത്തില്‍ യുവാക്കളെ കേന്ദ്രീകരിച്ചുള്ള മാറ്റങ്ങള്‍ എന്ന നിലയിലാണ് ബിജെപി ഐടി സെല്ലിൻ്റെ ഈ നീക്കങ്ങൾ വിലയിരുത്തപ്പെടുന്നത്. അടുത്തിടെ വന്ന ഒരു പോസ്റ്റില്‍, 'സ്പാര്‍ട്ടക്കസ്' എന്ന പരമ്പരയിലെ നായകനെപ്പോലെ ബിജെപിയുടെ പ്രധാന സോഷ്യല്‍ മീഡിയ അക്കൗണ്ടിനെ ഒരു മുഖ്യ പോരാളിയായും, സംസ്ഥാനതലത്തിലുള്ള ഇന്‍സ്റ്റാഗ്രാം, 'എക്‌സ്' അക്കൗണ്ടുകളെ പടയാളികളായും ചിത്രീകരിച്ചിരുന്നു. ഇതിനൊപ്പമുള്ള ഇംഗ്ലീഷ് യുദ്ധാഹ്വാനത്തിന് ഒരു ഇന്ത്യന്‍ മുഖവും നല്‍കിയിട്ടുണ്ട്.

രാജ്യവിരുദ്ധരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ച 'ദിമാഗി നക്‌സലുകളില്‍' (ആശയപരമായ നക്‌സലുകള്‍) നിന്ന് 'മാ ഭാരതി'യെ (ഭാരതമാതാവിനെ) സംരക്ഷിക്കുമെന്ന പ്രതിജ്ഞയാണ് അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ സന്ദേശങ്ങളെ യുവതലമുറയ്ക്ക് പരിചിതമായ രീതിയിലും ഭാഷയിലും അവതരിപ്പിക്കാനുള്ള പാര്‍ട്ടിയുടെ ശ്രമമാണ് ഈ സമീപനത്തിലൂടെ വ്യക്തമാകുന്നത് എന്നും ചര്‍ച്ചയുണ്ട്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധിയെയും ലക്ഷ്യമിട്ടുള്ള എഐ നിര്‍മ്മിത കാര്‍ട്ടൂണ്‍ സ്ട്രിപ്പുകള്‍ക്ക് പുറമെ, 'മോട്ടു-പട്ലു', 'സ്പൈഡര്‍മാന്‍', 'അമേരിക്കന്‍ സൈക്കോ' എന്നീ സിനിമകളിലെയും കഥാപാത്രങ്ങളെയും ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. ബിജെപിക്കും സര്‍ക്കാരിനുമെതിരായ ഇവരുടെ വാദങ്ങളെ വെല്ലുവിളിക്കാന്‍ 'ജെന്‍-സി' വിഭാഗം ആരംഭിച്ചുവെന്ന് അവകാശപ്പെടുന്ന ഒരു വെബ്സൈറ്റ് കണ്ട് ഈ സഹോദരങ്ങള്‍ അസ്വസ്ഥരാകുന്നതായി ഒരു പോസ്റ്റിലെ ഡയലോഗ് ബോക്‌സുകള്‍ സൂചിപ്പിക്കുന്നു.

'മില്ലേനിയല്‍' തലമുറയുടെ പ്രിയപ്പെട്ട കോമിക്ക് ബുക്കില്‍ നിന്ന് 'ജെന്‍-ആല്‍ഫ' തലമുറയുടെ ജനപ്രിയ ടെലിവിഷന്‍ ഷോയായി മാറിയ 'മോട്ടോ-പട്ലു' എന്ന കഥാപാത്രങ്ങള്‍ ഉത്തര്‍പ്രദേശിലെ അടിസ്ഥാന സൗകര്യ വികസനത്തെ പ്രശംസിക്കുന്നതായും ഇതില്‍ കാണിക്കുന്നു. 'അമേരിക്കന്‍ സൈക്കോ'യിലെ ക്രിസ്റ്റ്യന്‍ ബെയ്ലിന്റെ കഥാപാത്രം ഉള്‍പ്പെടുന്ന രംഗം ഉപയോഗിച്ച് രാഹുല്‍ ഗാന്ധിയെ പരിഹസിക്കുന്ന മറ്റൊരു പോസ്റ്റില്‍, 'മറ്റൊരു പ്രചാരണ തന്ത്രം കൂടി പരാജയപ്പെട്ടു' എന്ന് അദ്ദേഹം തിരിച്ചറിയുന്നതായി സൂചിപ്പിക്കുന്ന അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്. റാപ്പര്‍ 'ഡ്രേക്ക്' നെക്കുറിച്ചുള്ള പരാമര്‍ശങ്ങളും 'ബ്രോത്താ', 'ഡെലൂലു', 'കിണ്ട ചിക്ക്', 'ഇറ്റ്‌സ് ഡണ്‍ ബ്രോ!' തുടങ്ങിയ പ്രയോഗങ്ങളും ബിജെപി ഉപയോഗിച്ചിട്ടുണ്ട്.

ഇതില്‍ അവസാനത്തെ പ്രയോഗം ജൂലൈ മാസത്തില്‍ നടന്ന 'കോക്രോച്ച് ജനതാ പാര്‍ട്ടി' പ്രതിഷേധവുമായി ബന്ധിപ്പിക്കപ്പെട്ട ഒന്നാണ്. അന്ന് ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനോട് നിരാഹാര സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ നടന്‍ സല്‍മാന്‍ ഖാന്‍ 'ഇറ്റ്‌സ് ഡണ്‍ ബ്രോ' എന്ന് പറഞ്ഞിരുന്നു. ഇതേ കാലയളവില്‍ തന്നെ, യുവാക്കളെ 'സുഹൃത്തുക്കളേ' എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ലംബമായ സെല്‍ഫി-സ്‌റ്റൈല്‍ ഇന്‍സ്റ്റാഗ്രാം വീഡിയോകള്‍ മോദി ഉപയോഗിച്ചു തുടങ്ങുകയും ചെയ്തിരുന്നു.

ബിജെപി തങ്ങളുടെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള വ്യക്തികളേയും സംവിധാനത്തേയും മാറ്റിയിട്ടുണ്ട്. ദീര്‍ഘകാലമായി ഈ വിഭാഗം കൈകാര്യം ചെയ്തിരുന്ന അമിത മാളവ്യയ്ക്ക് പകരം ദീപക് മസ്‌കെയെ നിയമിച്ചു. ഛത്തീസ്ഗഡിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് ചില സംസ്ഥാനങ്ങളിലും പാര്‍ട്ടി സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്ത പരിചയം മസ്‌കെയ്ക്കുണ്ട്. മുംബൈയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിനിടെ വൈറലായ വീഡിയോ പങ്കുവെച്ച നര്‍ത്തകി ഉര്‍വശി പലന്ദുര്‍ക്കറിനൊപ്പം ദേശീയ പുരസ്‌കാരം നേടിയ യുവ ജൂഡോ താരത്തെയും ഉള്‍പ്പെടുത്തി 'ജെന്‍-സി' വിഭാഗത്തിലെ രണ്ട് തരം ആളുകളെ താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റ് വഴി ബിജെപിയുടെ ഛത്തീസ്ഗഡ് സോഷ്യല്‍ മീഡിയ പേജ് ദേശീയ ശ്രദ്ധ നേടിയിരുന്നു. പുതിയ ഊന്നലുകള്‍ നല്‍കുന്നുണ്ടെങ്കിലും, മോദിയുടെ പ്രസംഗങ്ങളുടെ ഭാഗങ്ങള്‍, സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിക്കുന്ന പോസ്റ്റുകള്‍, സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ഗ്രാഫിക്‌സ് തുടങ്ങിയ പതിവ് രീതികള്‍ ബിജെപി ഇപ്പോഴും തുടരുന്നുണ്ട്. ഉദാഹരണത്തിന്, ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം ഉയര്‍ത്തിക്കാട്ടുന്ന ഒരു ക്യാപ്ഷനില്‍ 'ബ്രോത്ത' എന്ന വാക്ക് ഉപയോഗിച്ചിരുന്നു.

കോണ്‍ഗ്രസും യുവതലമുറയെ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ സമീപകാല ഇടപെടലുകള്‍ 'ഛാത്രോം കി ഗൂഞ്ച്' ('വിദ്യാര്‍ത്ഥികളുടെ ശബ്ദം') എന്ന പരമ്പരയെ കേന്ദ്രീകരിച്ചുള്ളതാണ്. ഇതിന്റെ ഭാഗമായി പൂനെയില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി മാത്രമുള്ള ഒരു പരിപാടിയും സംഘടിപ്പിച്ചിരുന്നു. ദൃശ്യാവിഷ്‌കാരത്തിലൂടെ, നേതാക്കള്‍ യുവാക്കളുമായി ഇടപഴകുന്ന ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഇരു പാര്‍ട്ടികളും ശ്രമിക്കുന്നുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളോടൊപ്പം മോദി രക്ഷാബന്ധന്‍ ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ ഇതിനൊരു ഉദാഹരണമാണ്. യുവാക്കള്‍ കൂടുതലായി ഉപയോഗിക്കുന്ന പ്ലാറ്റ്ഫോം എന്ന നിലയില്‍ ഇന്‍സ്റ്റാഗ്രാമിനായിരിക്കും തന്റെ പ്രധാന ശ്രദ്ധയെന്ന് ദേശീയ മാധ്യമങ്ങളോട് മസ്‌കെ പറഞ്ഞിരുന്നു. സര്‍ക്കാര്‍ നയങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കാനും യുവാക്കളെ ലക്ഷ്യമിട്ടുള്ള ഉള്ളടക്കം സൃഷ്ടിക്കാനും പാര്‍ട്ടി 'റീല്‍സ്' ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

1997-നും 2012-നും ഇടയില്‍ ജനിച്ചവരെയാണ് പൊതുവെ 'ജെന്‍-സി' എന്ന് വിളിക്കുന്നത്. ഇന്ത്യയിലെ ജനസംഖ്യയുടെ നാലിലൊന്നാണ് ഇവരുടെ പ്രാതിനിധ്യം. 1981-നും 1996-നും ഇടയില്‍ ജനിച്ച 'മില്ലേനിയലുകള്‍' മറ്റൊരു നാലിലൊന്ന് ഭാഗവും ഉള്‍ക്കൊള്ളുന്നു. ബിജെപിയും ആര്‍എസ്എസും മോദിയും 'സ്ട്രക്ക് ഇന്‍ ദി പാസ്റ്റ്' (ഭൂതകാലത്തില്‍ തങ്ങിനില്‍ക്കുന്നവരാണെന്ന്') 56-കാരനായ രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചിട്ടുണ്ട്. 'ഭൂതകാലത്തിന് ഒരിക്കലും ഭാവിയോട് പോരാടാനാവില്ല' എന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗത രാഷ്ട്രീയ സന്ദേശങ്ങളെ മാത്രം ആശ്രയിക്കുന്നതിന് പകരം മീമുകള്‍, പോപ്പ് സംസ്‌കാരം, ഇന്റര്‍നെറ്റ് ഭാഷ എന്നിവയിലൂടെ യുവ വോട്ടര്‍മാരുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമമാണ് ബിജെപിയുടെ പുതിയ സോഷ്യല്‍ മീഡിയ സമീപനത്തിലൂടെ വ്യക്തമാകുന്നത് എന്നാണ് വിലയിരുത്തല്‍.

Content Highlights: The BJP is reportedly reshaping its social media communication to appeal to younger Indians through pop-culture references, memes, AI-generated visuals and Gen-Z-style language. A recent post used imagery inspired by the series ‘Spartacus’ to portray the party’s main social media account as a lead warrior and state-level accounts as soldiers.

dot image
To advertise here,contact us
dot image