ഓഫറുകള്‍ വേണ്ട, മരുന്നുകള്‍ ഉപഭോഗ വസ്തുക്കളല്ല; ഡിസ്‌കൗണ്ടിനെതിരെ ഡല്‍ഹി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്

പരമാവധി ചില്ലറവിലയേക്കാള്‍ കുറഞ്ഞ വിലയില്‍ മരുന്നുകള്‍ വില്‍ക്കുന്നത് അനുവദനീയമാണെന്ന് വകുപ്പ് വ്യക്തമാക്കി

ഓഫറുകള്‍ വേണ്ട, മരുന്നുകള്‍ ഉപഭോഗ വസ്തുക്കളല്ല; ഡിസ്‌കൗണ്ടിനെതിരെ ഡല്‍ഹി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്
dot image

ന്യൂഡല്‍ഹി: മരുന്നുകള്‍ക്ക് 60% മുതല്‍ 80% വരെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി ഡല്‍ഹി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്. തെറ്റിദ്ധരിപ്പിക്കുന്നതോ യാഥാര്‍ത്ഥ്യമല്ലാത്തതോ ആയ ഇത്തരത്തിലുള്ള ഓഫറുകള്‍ ഒഴിവാക്കണമെന്ന് ഫാര്‍മസികള്‍ക്കും മെഡിക്കല്‍ സ്റ്റോറുകള്‍ക്കും നിര്‍ദ്ദേശം നല്‍കി. പരമാവധി ചില്ലറവിലയേക്കാള്‍ കുറഞ്ഞ വിലയില്‍ മരുന്നുകള്‍ വില്‍ക്കുന്നത് അനുവദനീയമാണെന്ന് വകുപ്പ് വ്യക്തമാക്കി. എന്നാല്‍ യഥാര്‍ത്ഥ ഡിസ്‌കൗണ്ട് നിരക്കിനെക്കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള അവ്യക്തമായ പരസ്യങ്ങളാണ് എതിര്‍ക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

Also Read:

ഡല്‍ഹിയിലെ എല്ലാ ലൈസന്‍സുള്ള ഫാര്‍മസികളും മെഡിക്കല്‍ സ്റ്റോറുകളും മരുന്നുകളുടെ വിലയുമായി ബന്ധപ്പെട്ട തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാത്ത മരുന്നുകളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇത്തരം അവകാശവാദങ്ങളും ഒഴിവാക്കണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

'മരുന്നുകള്‍ സാധാരണ ഉപഭോക്തൃവസ്തുക്കള്‍ അല്ല. രോഗികളുടെ ആരോഗ്യത്തോടും ക്ഷേമത്തോടും നേരിട്ട് ബന്ധപ്പെട്ട അത്യാവശ്യ ഉല്‍പ്പന്നങ്ങളാണ്,' വകുപ്പ് വ്യക്തമാക്കി. അതിനാല്‍ ഇവയുടെ വാങ്ങല്‍, വില്‍പ്പന, വിതരണം എന്നിവയില്‍ കൂടുതല്‍ ഉത്തരവാദിത്വവും സുതാര്യതയും പാലിക്കേണ്ടതുണ്ടെന്നും വകുപ്പ് വ്യക്തമാക്കി. ഡിസ്‌കൗണ്ട് നല്‍കുന്നതും അത് പരസ്യപ്പെടുത്തുന്നതും തമ്മിലുള്ള വ്യത്യാസം അഡ്‌വൈസറി വ്യക്തമാക്കുന്നു. എംആര്‍പിയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ വില്‍ക്കാമെങ്കിലും, ഉപഭോക്താക്കളോട് പരസ്യമായി പറയുന്ന ഇളവുകള്‍ യഥാര്‍ത്ഥവും പരിശോധിക്കാവുന്നതുമായിരിക്കണം.

2026 ജൂണ്‍ 19ലെ കേരള ഹൈക്കോടതി വിധിയെ ചൂണ്ടിക്കാണിച്ചാണ് ഡല്‍ഹി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന ഡിസ്‌കൗണ്ട് ബോര്‍ഡുകള്‍ക്കെതിരെ നിയന്ത്രണം ശരിവെച്ച കേരള ഹൈക്കോടതി എംആര്‍പിയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ വില്‍ക്കുന്നതിന് വിലക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. 2024 സെപ്റ്റംബര്‍ 4ന് കേരള ഡ്രഗ്‌സ് കണ്‍ട്രോളര്‍ പുറപ്പെടുവിച്ച സര്‍ക്കുലറിനെതിരെയും അതിന്റെ നടപ്പാക്കലിനായും സമര്‍പ്പിച്ച മൂന്ന് ഹര്‍ജികളായിരുന്നു കോടതി പരിഗണിച്ചത്. തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള '80% വരെ ഡിസ്‌കൗണ്ട്' പോലുള്ള പരസ്യങ്ങളാണ് പ്രശ്‌നമെന്ന് അധികൃതര്‍ കോടതിയെ അറിയിച്ചു. ഇത്തരത്തിലുള്ള വലിയ ഇളവുകള്‍ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ ആകര്‍ഷിച്ചാലും, യഥാര്‍ത്ഥത്തില്‍ കുറവ് ഇളവോ എംആര്‍പിതന്നെയോ ഈടാക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ ഒഴിവാക്കാന്‍ ലൈസന്‍സിങ് അതോറിറ്റിക്ക് നിബന്ധനകള്‍ ഏര്‍പ്പെടുത്താന്‍ അധികാരമുണ്ടെന്നും കേരള ഹൈക്കോടതി വിധിച്ചിരുന്നു.

Content Highlights: Delhi Drugs Control Department has warned pharmacies against misleading discount advertisements, allowing only genuine and verifiable price reductions on medicines while cracking down on exaggerated claims

dot image
To advertise here,contact us
dot image