രാജസ്ഥാനിലും ബിഎല്‍ഒ ജീവനൊടുക്കി; എസ്‌ഐആര്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് കുടുംബം

കണ്ണൂരിലും ഞായറാഴ്ച ഒരു ബിഎല്‍ഒ ആത്മഹത്യ ചെയ്തിരുന്നു.

രാജസ്ഥാനിലും ബിഎല്‍ഒ ജീവനൊടുക്കി; എസ്‌ഐആര്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് കുടുംബം
dot image

ജയ്പൂര്‍:രാജസ്ഥാനില്‍ ബിഎല്‍ഒ ജീവനൊടുക്കി. സര്‍ക്കാര്‍ സ്‌കൂള്‍ ടീച്ചറായ മുകേഷ് ജംഗിദ്(45) ആണ് ആത്മഹത്യ ചെയ്തത്. എസ്‌ഐആറിന്റെ ഭാഗമായുള്ള പ്രവൃത്തികളുമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. അധ്യാപകന്‍റെ പോക്കറ്റില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

നഗ്‌രി കാ ബാസിലെ പ്രൈമറി സ്‌കൂളിലെ അധ്യാപകനായിരുന്നു മുകേഷ്. അതോടൊപ്പം തന്നെ ബിഎല്‍ഒ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ബിന്ദായക റെയില്‍വേ ക്രോസിംഗില്‍ ട്രെയിനിന് മുമ്പില്‍ ചാടിയാണ് മുകേഷ് ജീവനൊടുക്കിയതെന്ന് ബിന്ദായക എസ്എച്ചഒ വിനോദ് വര്‍മ പറഞ്ഞു.

സംഭവം നടക്കുന്നതിന് തൊട്ടുമുന്‍പ് മുകേഷ് വീട്ടില്‍ നിന്ന് മോട്ടോര്‍ സൈക്കിളില്‍ പുറത്തുപോവുകയായിരുന്നുവെന്ന് സഹോദരന്‍ ഗജാനന്ദ് പറഞ്ഞു. തന്റെ സഹോദരന്‍ സംഘര്‍ഷത്തിലായിരുന്നു. ഇന്നലെ രാത്രി ഒരു സുഹൃത്ത് ഫോമുകള്‍ പൂരിപ്പിക്കാന്‍ സഹായിച്ച ശേഷം പോയി. ഞായറാഴ്ച രാവിലെ മുകേഷ് വീട്ടില്‍ നിന്ന് ഇറങ്ങി. അതിന് ശേഷമാണ് ഈ സംഭവം നടന്നതെന്നും സഹോദരന്‍ പറഞ്ഞു. കണ്ണൂരിലും ഞായറാഴ്ച ഒരു ബിഎല്‍ഒ ആത്മഹത്യ ചെയ്തിരുന്നു.

പയ്യന്നൂര്‍ മണ്ഡലം പതിനൊന്നാം ബൂത്തിലെ ഓഫീസറായിരുന്ന അനീഷ് ജോര്‍ജിനെ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലുള്ളവര്‍ പള്ളിയില്‍ പോയപ്പോഴായിരുന്നു സംഭവം. ജോലി സമ്മര്‍ദം മൂലം അനീഷ് ജീവനൊടുക്കിയതെന്നായിരുന്നു ആദ്യം മുതല്‍ പുറത്തുവന്ന വിവരം.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

dot image
To advertise here,contact us
dot image