

മുംബൈ: ബിഹാറില്‍ തെരഞ്ഞെടുപ്പ് ഫലം എൻഡിഎയ്ക്ക് അനുകൂലമായതിന് പിന്നാലെ പ്രതികരണവുമായി ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത് എം പി. ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ഫലം കണ്ട് ഞെട്ടേണ്ടതില്ലെന്നും മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ടത് എന്താണോ അത് തന്നെയാണ് ബിഹാറില്‍ സംഭവിച്ചതെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് നടത്തിയ ഒത്തുകളി വിജയമാണ് ബിഹാറിലേത് എന്നും സഞ്ജയ് റാവത്ത് ആരോപിച്ചു.
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം വന്‍ ഭൂരിപക്ഷം നേടുകയും മഹാസഖ്യം നിലംപതിക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രതികരണവുമായി സഞ്ജയ് റാവത്ത് രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷനെയും ബിജെപിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടായിരുന്നു സഞ്ജയ്‌യുടെ പ്രതികരണം. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഞെട്ടേണ്ടതായി ഒന്നുമില്ല. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് നടത്തിയ അജണ്ടയുടെ ഭാഗം മാത്രമാണ് ഈ വിജയമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ബിഹാറില്‍ അധികാരം പിടിച്ചെടുക്കാമെന്ന് കരുതിയ മഹാസഖ്യം 50നും താഴേക്ക് ചുരുങ്ങിയെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷത്തെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം വന്‍ തോതില്‍ വോട്ട് കൊള്ള നടത്തിയതായി ശിവേന ഉദ്ദവ് താക്കറെ വിഭാഗവും കോണ്‍ഗ്രസും ആരോപിച്ചിരുന്നു. ആ തെരഞ്ഞെടുപ്പില്‍ മഹായൂതി സഖ്യമായിരുന്നു മഹാരാഷ്ട്രയില്‍ വിജയിച്ചത്. ബിജെപി- ശിവസേന- അജിത് പവാര്‍ നേതൃത്വത്തിലുള്ള എന്‍സിപി എന്നീ പാര്‍ട്ടികളുടെ സഖ്യമാണ് മഹായൂതി.
Content Highlight; Sanjay Raut: No Need to be Shocked; Finds a Maharashtra Pattern in Bihar