
ന്യൂഡൽഹി: ഡൽഹി കലാപക്കേസുമായി ബന്ധപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്ന വിദ്യാർത്ഥി നേതാവും ജെഎൻയു മുൻ വിദ്യാർത്ഥിയുമായ ഷർജീൽ ഇമാം ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് റിപ്പോർട്ട്. ഈ ആവശ്യം മുൻനിർത്തി ഷർജീൽ താൽകാലിക ജാമ്യത്തിനായി ഡൽഹി കോടതിയെ സമീപിക്കും. ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിലെ ബഹദൂർഗഞ്ച് നിയമസഭാ മണ്ഡലത്തിൽ നിന്നായിരിക്കും ഷർജീൽ ജനവിധി തേടുകയെന്നാണ് സൂചന. സ്വതന്ത്ര സ്ഥാനാർത്ഥിയായി ആയിരിക്കും മത്സരിക്കുക.
നവംബർ ആറ്, 11 തിയതികളിലാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. ഫലം നവംബർ 14ന് പ്രഖ്യാപിക്കും. ഒക്ടോബർ 15 മുതൽ 29 വരെയുള്ള കാലയളവിൽ ജാമ്യം തേടിയാണ് ഷർജീൽ കോടതിയെ സമീപിക്കുക. ബഹദൂർഗഞ്ചിൽ നവംബർ 11നാണ് തെരഞ്ഞെടുപ്പ്.
2020ൽ സിഎഎ വിരുദ്ധ സമരവും തുടർന്നുണ്ടായ ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഷർജീൽ ഇമാം, വിദ്യാർത്ഥി നേതാവും മുൻ ജെഎൻയു വിദ്യാർത്ഥിയുമായിരുന്ന ഉമർ ഖാലിദ് ഉൾപ്പടെ എട്ട് വിദ്യാർത്ഥി സംഘടനാ പ്രവർത്തകർക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തത്. അഞ്ച് വർഷമായി വിചാരണയില്ലാതെ തടവിലാണ് ഇവർ. 2020ൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിന് പിന്നാലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട യുഎപിഎ കേസിലാണ് ഷർജീൽ ജയിലിൽ കഴിയുന്നത്.
Content Highlights: Jailed activist Sharjeel Imam to contest Bihar election from Bahadurganj, files interim bail plea