
സൂറത്ത്: വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി കോടികൾ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ സോഷ്യൽ മീഡിയ കണ്ടന്‍റ് ക്രിയേറ്റർ പൊലീസ് പിടിയിൽ. ഇൻസ്റ്റഗ്രാമിൽ ഒരു മില്യൺ ഫോളോവേഴ്സുള്ള കൃതിപട്ടേലിനെതിരെയാണ് പൊലീസ് കേസെടുത്തത്. പത്തുമാസത്തിലേറെയായി ഒളിവിൽ കഴിയുകയായിരുന്നു കൃതി.
സൂറത്തിലെ ഒരു കെട്ടിട നിർമ്മാതാവിനെ ഹണിട്രാപ്പിൽ കുടുക്കി ബ്ലാക്ക് മെയിൽ ചെയ്ത് കോടികൾ ആവശ്യപ്പെട്ടെന്നാണ് കൃതി പട്ടേലിനെതിരെയുള്ള കേസ്. കഴിഞ്ഞ ജൂൺ രണ്ടിനാണ് ഇവർക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. എന്നാൽ വിവിധ നഗരങ്ങളിൽ മാറിമാറി താമസിച്ചും സിംകാർഡ് മാറ്റിയും ഇവർ പൊലീസിന് പിടികൊടുക്കാതെ നടക്കുകയായിരുന്നു. തുടർന്ന് സാങ്കേതിക സംഘത്തിന്റെയും സൈബർ വിദഗ്ധരുടെയും സഹായത്തോടെ പൊലീസ് അഹമ്മദാബാദിൽ കൃതിപട്ടേൽ ഒളിവിലിരിക്കുന്ന സ്ഥലം കണ്ടെത്തുകയായിരുന്നു.
ഹണിട്രാപ്പിംഗ് കേസിന് പുറമെ, പിടിച്ചുപറി കേസും കൃതിക്കെതിരെ പൊലീസ് ചുമത്തിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അലോക് കുമാർ പറഞ്ഞു. ഇത് കൂടാതെ ഭൂമി കൈയേറ്റം അടക്കം നിരവധി പരാതികൾ വേറെയുമുണ്ടെന്നും ഈ കേസുകളിലൊക്കെ പ്രതിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുമെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കൂട്ടിച്ചേർത്തു.
Content Highlights:Influencer Kriti Patel arrested for trying to honeytrap businessman