'നിതീഷ് കുമാറിനെ നിലനിർത്തിയിരുന്നെങ്കിൽ മോദി ഉണ്ടാകില്ലായിരുന്നു, നിന്നാൽ ശരിപ്പെടുത്തുമെന്ന് മനസ്സിലായി'

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സംഘടനാ നേതാക്കളെ വിളിച്ച് ഇന്‍ഡ്യാ സഖ്യം യോഗം ചേര്‍ന്നിട്ടില്ലെന്നും ജോണ്‍ ബ്രിട്ടാസ് എംപി വിമര്‍ശിച്ചു

dot image

ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്‍ഡ്യാ സഖ്യത്തിനൊപ്പമുണ്ടായിരുന്നെങ്കില്‍ നരേന്ദ്രമോദി എന്ന ഭരണാധികാരി ഇന്ന് ഉണ്ടാവില്ലായിരുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. ജെഡിയു വര്‍ക്കിംഗ് പ്രസിഡന്റ് സഞ്ജയ് ഝാ ഇക്കാര്യം തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും കണ്‍വീനര്‍ സ്ഥാനം നല്‍കുന്നത് കോണ്‍ഗ്രസ് വൈകിപ്പിക്കുകയായിരുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് റിപ്പോര്‍ട്ടര്‍ ടി വി പ്രസ് കോണ്‍ഫറന്‍സില്‍ പറഞ്ഞു.

'നിതീഷ് കുമാറിനെ നിലനിര്‍ത്തിയിരുന്നെങ്കില്‍ നരേന്ദ്രമോദിയെന്നൊരു ഭരണാധികാരി ഇന്ന് ഉണ്ടാവില്ലായിരുന്നു. കോണ്‍ഗ്രസ് ആണ് അത് താമസിപ്പിച്ചത്. കണ്‍വീനര്‍ സ്ഥാനം കൊടുക്കാതെ കോണ്‍ഗ്രസ് വഴക്കിലേക്ക് പോയി. പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് യുക്തമായ തീരുമാനം എടുക്കണമെന്ന് സീതാറാം യെച്ചൂരി പലതവണ പറഞ്ഞിട്ടുണ്ട്. നിതീഷ് കുമാര്‍ ഇന്‍ഡ്യാ സഖ്യത്തിന്റെ ഭാഗമായിരുന്നെങ്കില്‍ ഈ സര്‍ക്കാര്‍ തന്നെ ഉണ്ടാവില്ലായിരുന്നു. ഭരണത്തുടര്‍ച്ച ഉണ്ടാവില്ലായിരുന്നു. ഇതിന്റെ ഉത്തരവാദി ആരാണ്? നിന്നാല്‍ ശരിപ്പെടുത്തുമെന്ന് നിതീഷ് കുമാറിന് മനസ്സിലായി', ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സംഘടനാ നേതാക്കളെ വിളിച്ച് ഇന്‍ഡ്യാ സഖ്യം യോഗം ചേര്‍ന്നിട്ടില്ലെന്നും ജോണ്‍ ബ്രിട്ടാസ് എംപി വിമര്‍ശിച്ചു. കഴിവുള്ള നിരവധി പേരെ ബിജെപിക്ക് കോണ്‍ഗ്രസ് കൈമാറിയിട്ടുണ്ടെന്നും എംപി പരിഹസിച്ചു.

രാജ്യസഭയിലെ വഖഫ് ബില്‍ ചര്‍ച്ചയ്ക്കിടെ എമ്പുരാന്‍ സിനിമയിലെ മുന്നയുടെ കാര്യം പരാമര്‍ശിച്ചത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഉദ്ദേശിച്ചല്ലെന്ന് ജോണ്‍ ബ്രിട്ടാസ്. ജോര്‍ജ് കുര്യനെയായിരുന്നു ഫോക്കസ് ചെയ്തത്. കാര്യം മനസ്സിലാക്കിയപ്പോള്‍ ജോര്‍ജ് കുര്യന്‍ തലതാഴ്ത്തി. തന്നെയാണ് ഉദ്ദേശിച്ചതെന്ന് കരുതി സുരേഷ് ഗോപി ചാടി വീഴുകയായിരുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

Content Highlights: If Nitish Kumar had been retained NDA fail Said John Brittas MP

dot image
To advertise here,contact us
dot image