
മുംബൈ: കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച സഹപൈലറ്റ് ക്ലൈവ് കുന്ദറിന്റെ വേർപാടിൽ ഓർമ്മകൾ പങ്കുവെച്ച് അധ്യാപിക ഉർവശി. ക്ലൈവ് വളരെ ബുദ്ധിമാനും അച്ചക്കവും കൃത്യനിഷ്ടയുമുള്ള വിദ്യാർത്ഥിയായിരുന്നു .അദ്ദേഹത്തിന്റെ വേർപാട് ഉൾക്കൊള്ളാവുന്നതിലും അപ്പുറം ആണെന്നും ഉർവശി പറഞ്ഞു. മുംബൈയിലെ വിൽസൺ കോളേജിൽ ക്ലൈവ് കുന്ദറിനെ 11, 12 ക്ലാസുകളിൽ ഫിസിക്സ് പഠിപ്പിച്ച അധ്യാപികയാണ് ഉർവശി. "ക്ലൈവിന്റെ അച്ചടക്കം തന്നെയാണ് അദ്ദേഹത്തെ മികച്ച പൈലറ്റ് ആക്കി മാറ്റിയത്. വിമാനാപകടത്തെ കുറിച്ചുള്ള വാർത്തകൾ കണ്ടപ്പോഴാണ് ദുരന്തത്തിൽ മരിച്ച സഹപൈലറ്റ് ക്ലൈവ് ആണെന്ന് ഞാൻ അറിയുന്നത്. വിവരം അറിഞ്ഞ ഉടനെ ക്ലൈവിന്റെ സുഹൃത്തുക്കളെ വിളിച്ചിരുന്നു. തന്റെ കരിയറിൽ വിജയം കണ്ടെത്താൻ ആഗ്രഹിച്ച സമയത്ത് ഇത്രയും മിടുമിടുക്കനായ ഒരു വിദ്യാർത്ഥിയെ തേടിയെത്തിയ ഈ ദുരന്തം തനിക്ക് ഉൾക്കൊള്ളാൻ അവുന്നില്ല"- വികാരഭരിതയായി അധ്യാപിക പറഞ്ഞു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടത്. 12 ജീവനക്കാരും അടക്കം 69 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനും ഉൾപ്പടെ 242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ നിന്ന് ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരനായ രമേശ് വിസ്വാഷ് കുമാർ മാത്രമാണ് രക്ഷപ്പെട്ടത്.
വിമാനം നിയന്ത്രിച്ചിരുന്നത് പരിചയസമ്പന്നരായ ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍, ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദര്‍ തുടങ്ങിയ പൈലറ്റുമാരായിരുന്നു. ലൈന്‍ ട്രെയിനിങ് ക്യാപ്റ്റനായ സുമീത് സബര്‍വാളിന് 8200 മണിക്കൂര്‍ വിമാനം പറത്തി പരിചയസമ്പത്തുണ്ട്. ഫസ്റ്റ് ഓഫീസര്‍ ക്ലൈവിന് 1100 മണിക്കൂര്‍ പരിചയസമ്പത്തുണ്ട്. ഇദ്ദേഹമാണ് ക്യാപ്റ്റനൊപ്പം വിമാനം നിയന്ത്രിക്കാനായി ഉണ്ടായിരുന്നത്.
Content Highlights:Professor shares memories of co-pilot Clive Kunder, who died in plane crash