
ന്യൂ ഡൽഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയതിന് സിആർപിഎഫ് ജവാൻ അറസ്റ്റിലായ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇയാൾ പാക് ഏജന്റിൽ നിന്നും മാസപ്പടി പറ്റിയിരുന്നുവെന്നും കൈമാറിയത് ഏറെ നിർണായകമായ രേഖകളാണ് എന്ന വിവരങ്ങളാണ് പുറത്തുവന്നത്.
എൻഐഎ അറസ്റ്റ് ചെയ്ത മോത്തി റാം ജാട്ട് എന്ന സിആർപിഎഫ് ജവാൻ മാസം ഒരു തുകയും നിർണായക രേഖകൾക്ക് വേറെ തുകയുമാണ് കൈപ്പറ്റിയിരുന്നത്. പ്രതിമാസം 3500 രൂപയായിരുന്നു ഇയാൾക്ക് ലഭിച്ചിരുന്നത്. നിർണായക രേഖകൾക്ക് 12000 രൂപയും കൈപ്പറ്റി. ഭീകരവാദികളുടെ സ്ഥാനം, സിആർപിഎഫിന്റെ നീക്കം, ഉദ്യോഗസ്ഥരുടെ എണ്ണം തുടങ്ങിയ വിവരങ്ങളാണ് ഇയാൾ കൈമാറിയത്.
ചണ്ഡീഗഡിലെ മാധ്യമ പ്രവർത്തകർ എന്ന പേരിലാണ് പാക് ചാരൻമാർ ഇയാളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത് എന്നും അന്വേഷണ സംഘം കണ്ടെത്തി. മോത്തി റാം ജാട്ടിനെ നിലവിൽ കേന്ദ്ര ഏജൻസികളും സിആർപിഎഫും ചോദ്യം ചെയ്യുകയാണ്.
സിആർപിഎഫിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറാണ് മോത്തി റാം ജാട്ട്. 2023 മുതൽ പാകിസ്താൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് (പിഐഒ) മോത്തി റാം ജാട്ട് വിവരങ്ങൾ കൈമാറിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങൾ ലഭിച്ചത്.
അറസ്റ്റിന് പിന്നാലെ ഇയാളെ സൈന്യത്തിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. പ്രത്യേക കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജൂൺ ആറ് വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ പാകിസ്താന് വേണ്ടി ചാരവൃത്തി ചെയ്ത 13 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നാണ് അറസ്റ്റുകൾ നടന്നിരിക്കുന്നത്. ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള യൂട്യൂബർ ജ്യോതി മൽഹോത്രയുടെ അറസ്റ്റാണ് ഏറെ ചർച്ച ചെയ്യപ്പെട്ടത്. 'ട്രാവൽ വിത്ത് ജോ' എന്ന 3.85 ലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള ഒരു യൂട്യൂബ് ചാനലിൻ്റെ ഉടമയാണ് ജ്യോതി മൽഹോത്ര. ഇന്ത്യ-പാകിസ്താൻ സംഘർഷം നടക്കുന്നതിനിടെ ഇവർ പാകിസ്താൻ ഏജന്റുമാരുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ പ്രതിരോധവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇവർക്ക് ലഭിച്ചിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്.
Content Highlights: Arrested CRPF Jawan gave crucial informations about CRPF to pak agents