
Jun 10, 2025
03:12 PM
ന്യൂ ഡൽഹി: ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ടുള്ള പ്രതിനിധി സംഘത്തിന്റെ ഭാഗമാകുന്നത് രാജ്യ താത്പര്യത്തെ മുൻനിർത്തിയെന്ന് സിപിഐഎം. പാർട്ടി മുന്നോട്ടുവെച്ച ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചിട്ടില്ലെന്നും സാഹചര്യങ്ങളെ വർഗീയവത്കരിക്കുന്നതിൽ നിന്ന് ബിജെപി പിന്മാറണമെന്നും സിപിഐഎം വാർത്താകുറിപ്പിലൂടെ അറിയിച്ചു.
പഹൽഗാം അക്രമണത്തിന്റെയും ഓപ്പറേഷൻ സിന്ദൂറിന്റെയും പശ്ചാത്തലത്തിൽ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാത്ത നടപടി അപലപനീയമാണ്. കേന്ദ്ര സർക്കാരിനോട് ഉടൻ പ്രത്യക പാർലമെന്റ് സമ്മേളനം വിളിച്ച് ജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.
ബിജെപി- എൻഡിഎ മുഖ്യമന്ത്രിമാരോട് മാത്രം കാര്യങ്ങൾ വിശദീകരിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. ഇത് വിവേചനപരമാണ്. ഈ സാഹചര്യത്തിൽ രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുടെയും യോഗം വിളിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. ജനങ്ങളോട് സർക്കാർ സുതാര്യത കാണിക്കണം. മാത്രമല്ല, സാഹചര്യത്തെ വർഗീയവത്കരിക്കാനുള്ള ബിജെപി ശ്രമം ഉടൻ അവസാനിപ്പിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.
ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ പഹല്‍ഗാം മുതല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വരെയുള്ള വിവരങ്ങള്‍ വിശദീകരിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ സംഘത്തെ അയക്കുന്നത്. മെയ് 22 മുതല്‍ ജൂണ്‍ 10 വരെ നീണ്ടു നില്‍ക്കുന്ന യാത്രയാണ് കേന്ദ്രസർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടിയുടെ എംപിമാരെ പല ഗ്രൂപ്പായി തിരിച്ച് വിടാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ആദ്യ സംഘത്തിന്റെ തലവനായാണ് ശശി തരൂരിനെ കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ശശി തരൂരുമായി സംസാരിച്ചുവെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.
Content Highlights: CPIM takes national interest on pahalgam delegation team