
ന്യൂഡൽഹി: ഡൽഹിയിൽ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെതിരെ കേന്ദ്ര സർക്കാർ നടപടി. ഉടനടി രാജ്യം വിടണമെന്ന് നിർദ്ദേശമാണ് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്നത്. നയതന്ത്ര ഉദ്യോഗസ്ഥന് ചേരാത്ത പെരുമാറ്റമാണ് എന്ന് ചൂണ്ടികാട്ടിയാണ് നടപടി. പിന്നാലെ അടിയന്തര പ്രാബല്യത്തോടെയുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ ഉദ്യോഗസ്ഥൻ്റെ ഭാഗത്ത് നിന്ന് എന്ത് തെറ്റാണ് ഉണ്ടായതെന്ന് വിശദീകരിച്ചിട്ടില്ല.
അതേ സമയം, പാക് അധീന കശ്മീർ ഇന്ത്യയ്ക്ക് തിരികെ നൽകണമെന്ന നിർണായക പ്രഖ്യാപനവുമായി ഇന്ത്യ രംഗത്തെത്തി. നിലവിൽ കശ്മീരിൽ നിലനിൽകുന്ന ഏക വിഷയം പാക് അധീന കശ്മീർ സംബന്ധിച്ചുള്ളതാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. വിഷയത്തിൽ മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനുവദിക്കില്ലായെന്നും അദ്ദേഹം വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു.
ജമ്മു കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന നിലപാടാണ് ദീര്‍ഘകാലമായി ഇന്ത്യയ്ക്കുള്ളതെന്നും ആ നയത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്നും രൺധീർ ജയ്സ്വാൾ അറിയിച്ചു. പാകിസ്താൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന ഇന്ത്യന്‍ പ്രദേശം വിട്ടുതരിക എന്നതാണ് ഇപ്പോഴുള്ള പ്രധാനപ്പെട്ട വിഷയമെന്നും അദ്ദേഹം കൂട്ടിചേർത്തു. അതേ സമയം, ഓപ്പറേഷന്‍ സിന്ദൂറിനു ശേഷമുണ്ടായ വെടിനിര്‍ത്തലില്‍ മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി. വെടിനിര്‍ത്തലിനുള്ള ആവശ്യമുന്നയിച്ചത് പാകിസ്താനാണ്. ചർച്ച നടന്നത് ഡിജിഎംഒ തലത്തിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights- India asks Pakistan High Commission official to leave country for unbecoming a diplomat