
കർണാടക: ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ സേനാ വിഭാഗങ്ങൾക്കായി പ്രത്യേക പൂജകളും വഴിപാടുകളും നടത്തി. കർണാടക ദേവസ്വം വകുപ്പിനു കീഴിലെ ക്ഷേത്രങ്ങളിലാണ് ദേവസ്വം മന്ത്രി രാമലിംഗ റെഡ്ഡി പൂജ നടത്താൻ നിർദേശം നൽകിയത്. പഹൽഗാം സംഭവത്തിനു തക്ക മറുപടി നൽകാൻ ഇന്ത്യൻ സൈനികർക്കു ദൈവം കരുത്തു പകരട്ടെ എന്നും അദ്ദേഹം ആശംസിച്ചു. പാകിസ്താനെതിരെ പ്രത്യാക്രമണം അല്ലാതെ ഇന്ത്യയ്ക്കു മുന്നിൽ മറ്റൊരു മാർഗമില്ലെന്ന് ഓപ്പറേഷൻ സിന്ദൂറിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. കക്ഷിഭേദമെന്യേ കർണാടകയിലെ നേതാക്കൾ പാക്കിസ്താന് എതിരെയുള്ള സൈനിക നടപടികൾക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
അതേസമയം ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ രാജ്യത്ത് അതീവ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് രാജ്യത്തെ 27 വിമാനത്താവളങ്ങളാണ് അടച്ചത്. മെയ് 10 വരെയായിരിക്കും ഇത് ബാധകമാവുക. സുരക്ഷാ മുൻകരുതലിന്റെ പശ്ചാത്തലത്തിൽ ഇന്നലെ 250ഓളം വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ജമ്മു കശ്മീർ മേഖലയിലും സുരക്ഷ കണക്കിലെടുത്ത് പത്തോളം വിമാനത്താവളങ്ങൾ അടച്ചിട്ടുണ്ട്.
പാകിസ്താന്റെ പ്രത്യാക്രമണം ഉണ്ടാകുമെന്ന സാഹചര്യത്തിൽ രാജ്യാന്തര അതിര്‍ത്തിയില്‍ ബിഎസ്എഫ് അതീവ ജാഗ്രതയിലാണ്.
Content Highlights: Karnataka conducts special poojas for Indian soldiers