

ലഖ്നൗ: രാഷ്ട്രീയ പിൻഗാമിയായി ബിഎസ്പി നേതാവ് മായാവതി പ്രഖ്യാപിച്ചിരുന്ന അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ ദേശീയ കോ ഓർഡിനേറ്റർ ഉൾപ്പെടെയുളള പദവികളിൽ നിന്ന് ആകാശിനെ കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കുന്നത്. അതേസമയം,
ആകാശിന്റെ പിതാവ് ആനന്ദ് കുമാറിനേയും രാജ്യസഭാംഗം റാംജി ഗൗതമിനേയും പാർട്ടിയുടെ പുതിയ കോ ഓർഡിനേറ്റർമാരായി നിയമിച്ചു
കഴിഞ്ഞ ദിവസമായിരുന്നു ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്ന് ഒഴിവാക്കിയത്. അപക്വമായ പെരുമാറ്റം മൂലമാണ് ആകാശിനെ സ്ഥാനമാനങ്ങളിൽ നിന്ന് നീക്കുന്നത് എന്നായിരുന്നു ഇക്കാര്യത്തിൽ മായാവതിയുടെ പ്രതികരണം.
തന്റെ ജീവിത കാലത്ത് പിൻഗാമിയെ പ്രഖ്യാപിക്കില്ലെന്ന് മായാവതി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ആകാശിന്റെ ഭാര്യാ പിതാവും രാജ്യസഭ മുൻ എംപിയുമായിരുന്ന അശോക് സിദ്ധാർത്ഥിനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. ആകാശിനെ ഉപയോഗിച്ച് അശോക് സിദ്ധാർത്ഥ് പാർട്ടിയിൽ വിഭാഗീയത ഉണ്ടാക്കിയെന്ന് മായാവതി ആരോപിച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടർന്നും ആകാശിനെതിരെ നടപടി സ്വീകരിച്ചിരുന്നു. 2023 ൽ ആണ് ആകാശിനെ പിൻഗാമിയായി മായാവതി പ്രഖ്യാപിച്ചിരുന്നത്.
Content Highlights: Mayawati Expels Nephew Akash Anand from BSP