
May 30, 2025
09:51 AM
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്കി സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി). 14 ഭേദഗതികളാണ് കമ്മിറ്റി അംഗീകരിച്ചത്. അതേസമയം പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ തള്ളി. 10 എംപിമാര്‍ പ്രതിപക്ഷ ഭേദഗതികളെ പിന്തുണച്ചപ്പോള്‍ 16 പേര് എതിര്‍ക്കുകയായിരുന്നു. വഖഫ് ബോര്‍ഡുകളുടെ ഭരണരീതിയില്‍ നിരവധി മാറ്റങ്ങളാണ് ഭേദഗതി ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതുപ്രകാരം അമുസ്ലിങ്ങളായ രണ്ടുപേരും വനിതാ അംഗങ്ങളും ഭരണസമിതിയില്‍ ഇടം നേടും. വഖഫ് കൗണ്‍സിലിന് ഭൂമി അവകാശപ്പെടാനും സാധിക്കില്ല.
'എന്‍ഡിഎ കൊണ്ടുവന്ന 14 ഭേദഗതികള്‍ അംഗീകരിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ നൂറുകണക്കിന് ഭേദഗതികള്‍ കൊണ്ടുവന്നു. അവയെല്ലാം വോട്ടിങ്ങിലൂടെ പരാജയപ്പെട്ടു', ജെപിസി മീറ്റിംഗ് കമ്മിറ്റി ചെയര്മാന് ജഗദാംബിക പാൽ പറഞ്ഞു. ഇന്ന് ഭേദഗതികള്‍ പാസാക്കിയത് പോലെയുള്ള ജനാധിപത്യ രീതി വേറെയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ യോഗത്തില്‍ ഒരു നിയമവും നടപടിക്രമങ്ങളും പാലിക്കപ്പെട്ടില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി പറഞ്ഞു. ജഗദാംബിക പാൽ ജനാധിപത്യത്തിന്റെ കരിമ്പട്ടികയിലുള്ളയാളാണെന്നും അദ്ദേഹം പറഞ്ഞു. 'എന്താണോ അവര്‍ നേരത്തെ തീരുമാനിച്ചത് അതാണ് ഇന്ന് നടത്തിയത്. ഞങ്ങളെ സംസാരിക്കാന്‍ അനുവദിച്ചില്ല. രേഖകള്‍ ലഭ്യമാക്കിയില്ല', കല്യാണ്‍ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
നേരത്തെ നവംബര്‍ 29നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജെപിസിയോട് ആദ്യം ആവശ്യപ്പെട്ടിരുന്നത്. പിന്നീട് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം അവസാനിക്കുന്ന ഫെബ്രുവരി 13 വരെയായി സമയപരിധി നീട്ടി നല്‍കുകയായിരുന്നു.
Content Highlights: JPC approved Waqf amendment bill