രാജേഷിന്റെ ഭൗതിക ശരീരത്തോട് അനാദരവ്; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ജില്ലാ കളക്ടര്‍ക്ക് കൈമാറും

സംഭവത്തില്‍ കണ്ണൂര്‍ എഡിഎം ഇന്നലെ റിപ്പോര്‍ട്ട് തേടിയിരുന്നു

രാജേഷിന്റെ ഭൗതിക ശരീരത്തോട് അനാദരവ്; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ജില്ലാ കളക്ടര്‍ക്ക് കൈമാറും
dot image

കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന ആരോപണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ജില്ലാ കളക്ടര്‍ക്ക് കൈമാറും. റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ പി വിഷ്ണു രാജ് പരിശോധിച്ച ശേഷം സര്‍ക്കാരിന് സമര്‍പ്പിക്കും. വീഴ്ച വരുത്തിയവര്‍ക്കെതിരെ വകുപ്പ് തല നടപടി ഉണ്ടായേക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

സംഭവത്തില്‍ അന്വേഷണ ചുമതലയുള്ള കണ്ണൂര്‍ എഡിഎം പി എന്‍ പുരുഷോത്തമന്‍ കഴിഞ്ഞ ദിവസം പരിയാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സൂപ്രണ്ട്, പയ്യന്നൂര്‍ തഹസീല്‍ദാര്‍ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ രാജേഷിന്റെ മൃതദേഹം കൊണ്ടുപോയതിന് എതിരെയാണ് കുടുംബം ആരോപണം ഉന്നയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂ മന്ത്രി കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.

മൃതദേഹം കൊണ്ടുപോയതില്‍ വീഴ്ച സംഭവിച്ചുവെന്ന് ജില്ലാ കളക്ടർ പ്രതികരിച്ചിരുന്നു. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും ഫ്രീസറുള്ള ആംബുലന്‍സ് സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ഫ്രീസറുള്ള ആംബുലന്‍സ് വിളിക്കാന്‍ പണം തടസമായിരുന്നില്ലെന്നും ഇന്നലെ കളക്ടര്‍ അറിയിച്ചിരുന്നു. സംഭവത്തിൽ പ്രതികരിച്ച് സിപിഐഎം രംഗത്തെത്തിയിരുന്നു. ഫണ്ടില്ലെന്ന കാരണത്താല്‍ ബന്ധുക്കള്‍ക്ക് ഫ്രീസര്‍ സൗകര്യമുള്ള ആംബുലന്‍സ് നിഷേധിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് സിപിഐഎം പ്രതികരിച്ചത്.

മൃതദേഹം കണ്ണൂരിൽ നിന്ന് ചാവക്കാട് വരെ എത്തിച്ചത് ഫ്രീസര്‍ ഇല്ലാത്ത ആംബുലന്‍സിലായിരുന്നു. ചാവക്കാട് വെച്ച് മൃതദേഹം ഫ്രീസര്‍ സൗകര്യമുള്ള ആംബുലന്‍സിലേക്ക് മാറ്റികുയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്‌റ്‌മോര്‍ട്ടം നടത്തി ചൊവ്വാഴ്ച രാത്രി 8.30നാണ് മൃതദേഹം വിട്ട് നല്‍കിയത്. ദൂരം കൂടുതലായതിനാലും മൃതദേഹം അഴുകിതുടങ്ങിയതിനാലും ഫ്രീസര്‍ സ്വകര്യമുള്ള ആബുലന്‍സ് വേണമെന്ന് രാജേഷിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഫണ്ട് ഇല്ലെന്ന കാരണത്താല്‍ ആവശ്യം നിരസിക്കുകയായിരുന്നു. തുടര്‍ന്ന് ഫ്രീസര്‍ സ്വകര്യം ഇല്ലാത്ത മെഡിക്കല്‍ കോളേജിലെ ആംബുലന്‍സില്‍ കൊണ്ട് പോകാന്‍ ബന്ധുക്കളോട് പറയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഫ്രീസര്‍ ഇല്ലാത്ത ആംബുലന്‍സില്‍ പുറപ്പെട്ടെങ്കിലും ദുര്‍ഗന്ധം വമിച്ചതിനാല്‍ ചാവക്കാട് വെച്ച് ഫ്രീസര്‍ സൗകര്യമുള്ള ആംബുലന്‍സിലേക്ക് മാറ്റി രാജേഷിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.

മീന്തുള്ളി വാട്ടര്‍ ഫാള്‍സിലെ പരിശീലകനായ രാജേഷ് തുരുത്തില്‍ അകപ്പെട്ട ബെന്നിയെ രക്ഷപ്പെടുത്തി മടങ്ങുമ്പോഴാണ് അപകടത്തില്‍പെട്ടത്. സ്വയരക്ഷക്ക് ധരിച്ച ലൈഫ് ജാക്കറ്റ് ബെന്നിക്ക് നല്‍കി സുരക്ഷിതനാക്കിയാണ് രാജേഷ് തിരിച്ച് നീന്തിയത്. അതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. തിരച്ചിലുകള്‍ നടത്തിയിരുന്നെങ്കിലും മൃതദേഹം കണ്ടെത്തിയതോടെ പ്രതീക്ഷകള്‍ വിഫലമാകുകയായിരുന്നു.

Content Highlights: Inquiry Report on Alleged Disrespect to Rajesh Body During Rescue Operation to Be Submitted Today

dot image
To advertise here,contact us
dot image