രാജേഷിന്റെ ഭൗതിക ശരീരത്തോട് അനാദരവ്, ഫ്രീസർ സൗകര്യമുള്ള ആംബുലൻസ് നിഷേധിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനം: സിപിഐഎം

പത്ത് മണിക്കൂറിലധികമുള്ള ആംബുലന്‍സ് യാത്രയായിരുന്നിട്ടും നാലുദിവസം പഴക്കമുള്ള മൃതദേഹം ഫ്രീസറില്ലാതെ വിട്ടുകൊടുത്തത് അനാസ്ഥയുടെ ആഴം വെളിവാക്കുന്നുവെന്നും സിപിഐഎം

രാജേഷിന്റെ ഭൗതിക ശരീരത്തോട് അനാദരവ്, ഫ്രീസർ സൗകര്യമുള്ള ആംബുലൻസ് നിഷേധിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനം: സിപിഐഎം
dot image

കണ്ണൂര്‍: രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയതില്‍ റവന്യു, ആരോഗ്യവകുപ്പുകളുടെ അനാസ്ഥക്കെതിരെ കടുത്ത നടപടി വേണമെന്ന് സിപിഐഎം. പത്ത് മണിക്കൂറിലധികമുള്ള ആംബുലന്‍സ് യാത്രയായിരുന്നിട്ടും നാലുദിവസം പഴക്കമുള്ള മൃതദേഹം ഫ്രീസറില്ലാതെ വിട്ടുകൊടുത്തത് അനാസ്ഥയുടെ ആഴം വെളിവാക്കുന്നുവെന്നും സിപിഐഎം ആരോപിച്ചു.

ഫണ്ടില്ലെന്ന കാരണത്താല്‍ ബന്ധുക്കള്‍ക്ക് ഫ്രീസര്‍ സൗകര്യമുള്ള ആംബുലന്‍സ് നിഷേധിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനവും കൂടിയാണ്. ത്യാഗത്തിനുമുന്നില്‍ പോലും ഇത്ര നിസ്സംഗമായാണ് അധികൃതരുടെ സമീപനമെന്നത് ഞെട്ടിക്കുന്നുവെന്നും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞു.

രാജേഷിന്റെ മൃതദേഹം ചാവക്കാട് വരെ ഫ്രീസറില്ലാതെയാണ് എത്തിച്ചതെന്ന് വാര്‍ത്ത വന്നിരുന്നു. മൃതദേഹം എംബാം ചെയ്യാനും തയ്യാറായില്ലെന്ന് വിമര്‍ശനം ഉയരുന്നിരുന്നു. മൃതദേഹം ചാവക്കാട് വെച്ച് ഫ്രീസര്‍ സൗകര്യമുള്ള ആംബുലന്‍സിലേക്ക് മാറ്റി. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. പിന്നീട് ഈ ആംബുലന്‍സിലാണ് മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. 

അതേസമയം, സാധാരണ ഫ്രീസറില്ലാതെ മൃതദേഹം ഇത്ര ദൂരം കൊണ്ടുപോകാറില്ലെന്ന് ചാവക്കാട് നിന്ന് രാജേഷിന്റെ മൃതദേഹം കൊണ്ടുപോയ ആംബുലന്‍സ് ഡ്രൈവര്‍ മുഹമ്മദ് തന്‍വീര്‍ പറഞ്ഞു. സ്വാഭാവിക മരണമാണെങ്കില്‍ പോലും ഇങ്ങനെ കൊണ്ടുപോകാറില്ല.
രാത്രി ഒരു മണിക്കാണ് ഫ്രീസര്‍ വേണമെന്ന് പറഞ്ഞ് വിളി വന്നത്. ഉടന്‍തന്നെ ഫ്രീസര്‍ കയറ്റി ആംബുലന്‍സുമായി ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തി. രാജേഷിന്റെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. ഉടന്‍ തന്നെ മൃതദേഹം ഫ്രീസര്‍ ആംബുലന്‍സിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

മീന്തുള്ളി വാട്ടര്‍ ഫാള്‍സിലെ പരിശീലകനായ രാജേഷ് തുരുത്തില്‍ അകപ്പെട്ട ബെന്നിയെ രക്ഷപ്പെടുത്തി മടങ്ങുമ്പോഴാണ് അപകടത്തില്‍പെട്ടത്. സ്വയരക്ഷക്ക് ധരിച്ച ലൈഫ് ജാക്കറ്റ് ബെന്നിക്ക് നല്‍കി സുരക്ഷിതനാക്കിയാണ് രാജേഷ് തിരിച്ച് നീന്തിയത്. അതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. തിരച്ചിലുകള്‍ നടത്തിയിരുന്നെങ്കിലും മൃതദേഹം കണ്ടെത്തിയതോടെ പ്രതീക്ഷകള്‍ വിഫലമാകുകയായിരുന്നു.

കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്‌റ്‌മോര്‍ട്ടം നടത്തി ചൊവ്വാഴ്ച രാത്രി 8.30നാണ് മൃതദേഹം വിട്ട് നല്‍കിയത്. ദൂരം കൂടുതലായതിനാലും മൃതദേഹം അഴുകിതുടങ്ങിയതിനാലും ഫ്രീസര്‍ സ്വകര്യമുള്ള ആബുലന്‍സ് രാജേഷിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഫണ്ട് ഇല്ലെന്ന കാരണത്താല്‍ ആവശ്യം നിരസിച്ചു. തുടര്‍ന്ന് ഫ്രീസര്‍ സ്വകര്യം ഇല്ലാത്ത മെഡിക്കല്‍ കോളേജിലെ ആംബുലന്‍സില്‍ കൊണ്ട് പോകാന്‍ ബന്ധുക്കളോട് പറയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഫ്രീസര്‍ ഇല്ലാത്ത ആംബുലന്‍സില്‍ പുറപ്പെട്ടെങ്കിലും ദുര്‍ഗന്ധം വമിച്ചതിനാല്‍ ചാവക്കാട് വെച്ച് ഫ്രീസര്‍ സൗകര്യമുള്ള ആംബുലന്‍സിലേക്ക് മാറ്റി രാജേഷിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.

Content Highlights: CPIM Demands Action Over Alleged Disrespect to Rescuer R Rajesh

dot image
To advertise here,contact us
dot image