

കൊച്ചി: ടിനി ടോമിനെതിരായ പരാതിയില്‍ അന്‍സിബയുമായി നടത്തിയ അനുരഞ്ജന നീക്കം പരാജയം. മാപ്പ് എഴുതി നല്‍കണമെന്ന ടിനിടോമിന്റെ ആവശ്യം അന്‍സിബ തള്ളി. വിഷയം കോടതിക്ക് പുറത്ത് തീര്‍ക്കണമെന്നും പരാതി പിന്‍വലിക്കണം എന്നുമുള്ള അഡ്ഹോക്ക് കമ്മിറ്റി കൺവീനറും എംഎല്‍എയുമായ രമേഷ് പിഷാരടിയുടെ ആവശ്യവും താരം തള്ളി. ടിനി ടോം പരസ്യമായി മാപ്പ് പറഞ്ഞാല്‍ പരാതി പിന്‍വലിക്കാമെന്ന് അന്‍സിബ പറഞ്ഞു. രാജിവെച്ച മുതിര്‍ന്ന താരങ്ങളെയും അനുനയിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ശ്വേതാ മേനോന്‍, മല്ലിക സുകുമാരന്‍ എന്നിവരെ തിരികെ കൊണ്ടുവരാനാണ് നീക്കം.
അമ്മയുടെ അഡ്ഹോക്ക് കമ്മറ്റി യോഗം ഇന്നലെയാണ് ചേർന്നത്. അമ്മ സംഘടനയ്ക്ക് ഉടൻ സ്ഥിരം കമ്മിറ്റി രൂപീകരിക്കുമെന്ന് രമേഷ് പിഷാരടി അറിയിച്ചു. സ്ഥിരം കമ്മിറ്റിയുടെ ഭാരവാഹിത്വം താൻ ഏറ്റെടുക്കില്ല. ശ്വേത മേനോൻ, അൻസിബ, മല്ലിക സുകുമാരൻ, മമ്മുട്ടി, മോഹലാൽ തുടങ്ങി എല്ലാവരോടും താൻ സംസാരിച്ചു. രാജിവെച്ചവരെ അമ്മയിൽ തിരിച്ച് എത്തിക്കുമെന്നും പിഷാരടി പ്രതികരിച്ചു.
ഭരണസമിതി രാജിവെച്ചതിന് പിന്നാലെയാണ് അമ്മ സംഘടനയെ താല്‍ക്കാലികമായി നയിക്കാന്‍ ഒരു അഡ്‌ഹോക്ക് കമ്മിറ്റിയെ നടന്‍ ജഗദീഷ് പ്രഖ്യാപിച്ചത്. നാല് മാസമായിരിക്കും അഡ്ഹോക്ക് കമ്മിറ്റി സംഘടനയെ നയിക്കുക. സ്ഥിരം സമിതിയുടെ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. രമേഷ് പിഷാരടി കണ്‍വീനറായ അഡ്ഹോക്ക് കമ്മിറ്റിയില്‍, കെ ബി ഗണേഷ് കുമാര്‍, സുരേഷ് കൃഷ്ണ, സാദിഖ്, റോണി, ആശ അരവിന്ദ്, ഷാജോണ്‍, കൃഷ്ണ പ്രഭ, ദേവി ചന്ദന എന്നിവരാണ് മറ്റ് അംഗങ്ങള്‍.
ജനറല്‍ബോഡി യോഗത്തിലെ ആരോപണ പ്രത്യാരോപണങ്ങള്‍ക്കും ഭരണസമിതിയുടെ രാജിക്കും പിന്നാലെ അമ്മയില്‍ പ്രശ്‌നങ്ങള്‍ പുകഞ്ഞിരുന്നു. ഭരണസമിതി ഒന്നടങ്കം രാജിവെച്ചതിന് പിന്നാലെ പെന്‍ഷനും ഇന്‍ഷുറന്‍സും റീത്തുമൊന്നും വേണ്ടെന്ന് പ്രഖ്യാപിച്ച് വാട്‌സാപ് ഗ്രൂപ്പില്‍ ലക്ഷ്മിപ്രിയ രാജി പ്രഖ്യാപിച്ചിരുന്നു. സത്യത്തിനൊപ്പം, ന്യായത്തിനൊപ്പം, ശ്വേതക്കൊപ്പം എന്ന് ഫേസ്ബുക്കില്‍ കുറിച്ച് മല്ലികാ സുകുമാരനും രാജി പ്രഖ്യാപിക്കുകയുണ്ടായി. അനീതികള്‍ക്കെതിരെ ശബ്ദിച്ചതിന്റെ പേരില്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടുവെന്ന് ടിനി ടോമും ആരോപിച്ചിരുന്നു. അഡ്‌ഹോക്ക് കമ്മിറ്റിയില്‍ നിന്നും ആശ അരവിന്ദും രാജിവെച്ചിരുന്നു.
താരസംഘടന അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങള്‍ വഹിക്കാനോ ആഗ്രഹിക്കുന്നില്ലെന്ന് അന്‍സിബ പ്രതികരിച്ചിരുന്നു. പുതിയ തുടക്കങ്ങള്‍ക്കായി വഴിമാറുന്നുവെന്നും മാറ്റം അനിവാര്യമാണെന്നും അന്‍സിബ വ്യക്തമാക്കി. അമ്മ ജനറല്‍ ബോഡി യോഗത്തിലെ നാടകീയ നീക്കങ്ങള്‍ക്ക് പിന്നാലെയായിരുന്നു തീരുമാനം.
'ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാരം നിങ്ങളുടെ സ്‌നേഹവും പിന്തുണയും ആണ്. അതിന് വാക്കുകള്‍ കൊണ്ട് നന്ദി പറയുന്നത് അപൂര്‍ണ്ണമായിരിക്കും. ഒപ്പം നില്‍ക്കുന്ന ഓരോരുത്തരുടേയും ഹൃദയത്തില്‍ എനിക്ക് ലഭിച്ച ഈ സ്ഥാനമാണ് ഏറ്റവും വലിയ പുരസ്‌കാരം', അന്‍സിബ പറഞ്ഞിരുന്നു.
ജൂൺ ഒന്നിന് അൻസിബ ടിനിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ടിനി ടോം തനിക്കെതിരെ തുടർച്ചയായി അപവാദ പ്രചാരണം നടത്തിയെന്നായിരുന്നു നടിയുടെ പരാതി. ടിനി ടോമിന്റെ ഡ്രൈവറെ താൻ മതം മാറ്റാൻ ശ്രമിച്ചു എന്നതുൾപ്പെടെ വ്യാജ പ്രചാരണങ്ങൾ നടത്തിയെന്നും തന്നെയും കുടുംബത്തെയും വേട്ടയാടാൻ ശ്രമിച്ചുവെന്നും അൻസിബ ആരോപിച്ചിരുന്നു. താൻ കടുത്ത മാനസിക പീഡനത്തിന് ഇരയായെന്നും ടിനി ടോമിന്റേത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അൻസിബ പരാതിയിൽ ആരോപിച്ചിരുന്നു.
എന്നാൽ അൻസിബയുടെ ആരോപണം നിഷേധിച്ച് ടിനി ടോം രംഗത്തെത്തിയിരുന്നു. സ്റ്റേജ് ഷോകൾ നടക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ബഹളവും ചീത്തവിളിയും ഉണ്ടാകുമെന്നും അതല്ലാതെ ഒരു അംഗത്തിനും മോശം മെസേജോ പ്രവർത്തനങ്ങളോ തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നുമാണ് ടിനി ടോം പറഞ്ഞത്. ജിഹാദിയെന്ന് താൻ വിളിച്ചിട്ടില്ലെന്നും ടിനി ടോം പറഞ്ഞു. തുടർന്ന് ടിനി ടോമിനെ പിന്തുണച്ചും എതിർത്തും അമ്മ സംഘടനയിലെ അഭിനേതാക്കൾ രംഗത്തെത്തിയിരുന്നു.
Content Highlights: Conciliation efforts between actress Ansiba and those involved in the complaint against actor Tini Tom have failed