SIT മുറിച്ച് മാറ്റിയ പാളികളുടെ അറ്റകുറ്റപ്പണി വൈകും: ക്ലിയറൻസ് ലഭിച്ചശേഷം മാത്രമെന്ന് കെ ജയകുമാർ

എസ്ഐടി ചാർജ് ഷീറ്റ് സമർപ്പിച്ചതിനുശേഷം മാത്രം അറ്റകുറ്റപ്പണി നടത്തുമെന്നും പാളുകളിൽ ദ്വാരം വീണത് നല്ല കാര്യമല്ലെന്നും കെ ജയകുമാ‍ർ

SIT മുറിച്ച് മാറ്റിയ പാളികളുടെ അറ്റകുറ്റപ്പണി വൈകും: ക്ലിയറൻസ് ലഭിച്ചശേഷം മാത്രമെന്ന് കെ ജയകുമാർ
dot image

പത്തനംതിട്ട: എസ്ഐടി മുറിച്ചുമാറ്റിയ പാളികളുടെ അറ്റകുറ്റപ്പണിയിൽ നിയമോപദേശം തേടിയെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ. എസ്ഐടി ക്ലിയറൻസ് ലഭിച്ചശേഷം മാത്രം അറ്റകുറ്റപ്പണി നടത്തുമെന്നും കെ ജയകുമാർ വ്യക്തമാക്കി. ശ്രീകോവിലിന്റെ പല ഭാഗങ്ങളിലും ദ്വാരം കാണുമ്പോൾ വിഷമമുണ്ടെന്നും ചാടിക്കയറി അറ്റകുറ്റപ്പണി നടത്തിയാൽ അന്വേഷണത്തിന് തടസ്സമാകുമെന്നും ജയകുമാർ പറഞ്ഞു.

എസ്ഐടി ചാർജ് ഷീറ്റ് സമർപ്പിച്ചതിനുശേഷം മാത്രം അറ്റകുറ്റപ്പണി നടത്തുമെന്നും പാളുകളിൽ ദ്വാരം വീണത് നല്ല കാര്യമല്ലെന്നും കെ ജയകുമാ‍ർ പറഞ്ഞു. തന്ത്രിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിഷയം ബോർഡ് ചർച്ച ചെയ്തിരുന്നുവെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് ചൂണ്ടിക്കാണിച്ചു. അടുത്ത തീർത്ഥാടനകാലത്തേക്കുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചുവെന്നും ജയകുമാർ വ്യക്തമാക്കി. വ്യാപാരസ്ഥാപനങ്ങളുടെ ടെൻഡറിലേക്ക് ഉടൻ കടക്കും. നിർമ്മാണ പ്രവൃത്തികളുടെ ടെൻഡറും ഉടൻ വിളിക്കുമെന്നും സുതാര്യമായി കാര്യങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹമെന്നും കെ ജയകുമാർ വ്യക്തമാക്കി.

അതേസമയം ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നിര്‍ണായക ശാസ്ത്രീയ പരിശോധനാ ഫലം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ദ്വാരപാളികളില്‍ നിന്നും കട്ടിളപ്പാളിയില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ച ശേഷം കുറഞ്ഞ അളവില്‍ സ്വര്‍ണം പൂശി തിരികെ സ്ഥാപിച്ചെന്നാണ് കണ്ടെത്തല്‍. ഇങ്ങനെ ഭൂരിഭാഗം സ്വര്‍ണ്ണവും കൊള്ളയടിക്കപ്പെട്ടെന്നാണ് എസ്ഐടിയുടെ നിഗമനം. അതേസമയം, പിഎസ് പ്രശാന്തിൻ്റെ നേതൃത്വത്തിലുള്ള ഭരണസമിതി കഴിഞ്ഞ വര്‍ഷം അറ്റകുറ്റപ്പണിക്കായി ചെന്നൈയില്‍ കൊണ്ടുപോയ പാളികളില്‍ നിന്ന് പൂര്‍ണമായും സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ലെന്നും ഫലത്തിലുണ്ട്.

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പപാളി, കട്ടിളപ്പാളി എന്നിവയില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചായിരുന്നു എസ്ഐടി ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചത്. എട്ടോളം സാമ്പിളുകള്‍ ഇങ്ങനെ പരിശോധനയ്ക്ക് അയച്ചിരുന്നു. ജംഷെഡ്പൂരിലെ ലാബോറട്ടറിയിലായിരുന്നു പരിശോധന നടത്തിയത്. 2019ലാണ് പാളികളിലെ സ്വര്‍ണം വേര്‍തിരിച്ചത്. ദ്വാരപാലക പാളികളിലെയും കട്ടിളപ്പാളിയിലെയും സ്വര്‍ണം മാറ്റി. കുറഞ്ഞ അളവില്‍ സ്വര്‍ണം പൂശി തിരികെ വെക്കുകയായിരുന്നു. അയഡൈഡ് പ്രക്രിയ വഴിയാണ് പോറ്റിയും കൂട്ടരും സ്വര്‍ണം വേര്‍തിരിച്ചത്. 2025ല്‍ എല്ലാ പാളികളില്‍ നിന്നും സ്വര്‍ണം മാറ്റിയിട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. 2025 ല്‍ പൂശിയ സ്വര്‍ണ്ണത്തിന്റെ അളവ് പരിശോധിക്കാന്‍ ഒരുങ്ങുകയാണ് എസ്ഐടി. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സ്വര്‍ണ സാമ്പിളുകളില്‍ അത്യാധുനിക രീതിയിലുള്ള ശാസ്ത്രീയ പരിശോധന അത്യാവശ്യമാണെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്.

Content Highlights: K Jayakumar stated that repairs to the sections cut by the SIT will be delayed and can commence only after the necessary clearance is obtained. Read the latest updates on the issue.

dot image
To advertise here,contact us
dot image