

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് കണക്കുകൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. 79.63% ആണ് ഏകദേശ കണക്ക് എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ പറഞ്ഞു. 78.27% ആണ് പ്രിസൈഡിങ് ഓഫീസർ രേഖപ്പെടുത്തിയ കണക്ക്. പോസ്റ്റൽ, സർവീസ് വോട്ടുകൾ ഉൾപ്പെടാത്ത കണക്കാണിത്. പോസ്റ്റൽ, സർവീസ് വോട്ടുകളുടെ കണക്ക് വോട്ടെണ്ണൽ ദിവസം മാത്രമേ ലഭിക്കു എന്നും രാഷ്ട്രീയ പാർട്ടികൾക്ക് ഇന്നലെ അന്തിമ കണക്ക് അയച്ചുകൊടുത്തിട്ടുണ്ട് എന്നും രത്തൻ ഖേൽക്കർ പറഞ്ഞു.
തെരഞ്ഞെടുപ്പ് കണക്കുകൾ പുറത്തുവിടുന്നില്ലെന്ന രാഷ്ട്രീയ പാർട്ടികളുടെ പരാതിക്ക് പിന്നാലെയാണ് രത്തൻ ഖേൽക്കർ മാധ്യമങ്ങളെ കണ്ടത്. നടപടി ക്രമങ്ങളിൽ കാലതാമസം ഉണ്ടായിട്ടില്ല എന്നും സാധാരണയായി എടുക്കുന്ന ദിവസങ്ങളെ ആയിട്ടുള്ളൂ എന്നും രത്തൻ ഖേൽക്കർ പറഞ്ഞു. കണക്കുകൾ പുറത്തുവിടാൻ വൈകുന്നത് സംബന്ധിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. ഇതിനോട് ആശയക്കുഴപ്പങ്ങൾ ഇല്ല എന്നും എല്ലാവർക്കും കൃത്യസമയത്ത് കണക്കുകൾ കൊടുത്തിട്ടുണ്ട് എന്നുമായിരുന്നു രത്തൻ ഖേൽക്കറുടെ മറുപടി. ഫോം 17C എല്ലാ ബൂത്ത് തലത്തിലും നൽകിയിട്ടുണ്ട്. കമ്മീഷൻ നിർദേശപ്രകാരമാണ് അവ നൽകിയത്. ഫോം സി ലഭ്യമായില്ലെന്ന പരാതി ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും രത്തൻ ഖേൽക്കർ വ്യക്തമാക്കി.
മുതിർന്ന പൗരന്മാരുടെ വോട്ട് ശതമാനം 96.3% ആണെന്നും അദ്ദേഹം പറഞ്ഞു. 60,734 ഭിന്നശേഷിക്കാർ വോട്ട് ചെയ്തു. 96.7% ഹോം വോട്ടുകൾ ഉണ്ടായി. 32,172 അവശ്യവിഭാഗക്കാർ വോട്ട് ചെയ്തു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള 1,35,068 ഉദ്യോഗസ്ഥർ വോട്ട് ചെയ്തുവെന്നും രത്തൻ ഖേൽക്കർ പറഞ്ഞു. അർഹതയുള്ള എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരം ഉണ്ടായിരുന്നുവെന്നും പോസ്റ്റൽ ബാലറ്റിനെ സംബന്ധിച്ച് പരാതികൾ ഉണ്ടെങ്കിൽ നിയമപരമായി മുന്നോട്ട് പോകണമെന്നും രത്തൻ ഖേൽക്കർ പറഞ്ഞു.
Content Highlights: Election Officer Rathan Khelkar says final polling percentage kerala elections 2026 at 79.63%. Polling from Booths at 78.27%