

പാലക്കാട്: 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഫലപ്രഖ്യാപനത്തിൻ്റെ അവസാന നിമിഷം വരെ കേരളത്തെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിയ മണ്ഡലമാണ് പാലക്കാട്. ശക്തമായ ത്രികേണ മത്സരത്തിനൊടുവിൽ കോൺഗ്രസിൻ്റെ ഷാഫി പറമ്പിൽ 3859 വോട്ടിനായിരുന്നു ജയിച്ച് കയറിയത്. ബിജെപിയുടെ ഈ ശ്രീധരനാണ് ഇവിടെ രണ്ടാമതെത്തിയത്. 2016ൽ ഷാഫി പറമ്പിൽ സ്വന്തമാക്കിയത് 17483 വോട്ടിന്‍റെ വിജയം. ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട് ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് മത്സരിപ്പിക്കില്ലെന്ന് ഉറപ്പാണ്.
തദ്ദേശ തെരഞ്ഞെെടുപ്പിൽ പാലക്കാട് മുൻസിപ്പാലിറ്റിയിൽ എൻഡിഎ ഭരണത്തിലെത്തിയിരുന്നു. മണ്ഡലത്തിൻ്റെ ഭാഗമായ രണ്ട് പഞ്ചായത്തുകളിൽ യുഡിഎഫും ഒരു പഞ്ചായത്തിൽ എൽഡിഎഫുമാണ് ഭരണത്തിൽ. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ലോക്സഭാ മണ്ഡലത്തിൻ്റെ ഭാഗമായ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് 9,707 വോട്ടിൻ്റെ ലീഡ് നേടിയിരുന്നു.
ലൈംഗിക ആരോപണത്തെ തുടർന്ന് കോൺഗ്രസ് പുറത്താക്കിയ പാലക്കാട്ടെ സിറ്റിംഗ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസ് ഇത്തവണ മറ്റൊരു അവസരം നൽകില്ല എന്ന് തീർച്ചയാണ്. കോൺഗ്രസ് അഭിമാന പോരാട്ടമായി കാണുന്ന പാലക്കാട് നിലവിൽ സിനിമാതാരം രമേഷ് പിഷാരടിക്കാണ് മുൻതൂക്കം. സന്ദീപ് വാര്യരുടെ പേരും കോൺഗ്രസ് പരിഗണിക്കുന്നുണ്ട്. ഐഎഎസ് രാജിവെച്ച് രാഷ്ട്രീയത്തിലിറങ്ങിയ മുൻ ബ്യൂറോക്രാറ്റ് കണ്ണൻ ഗോപിനാഥനും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് കെ എസ് ജയഘോഷും പാലക്കാട് കോൺഗ്രസിൻ്റെ പരിഗണനയിലുണ്ട്. കോൺഗ്രസ് വിട്ടെത്തിയ പി സരിൻ, ടി കെ നൗഷാദ് എന്നിവരാണ് സിപിഐഎമ്മിൻ്റെ പരിഗണനയിലുള്ളത്. ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവനെയാണ് ബിജെപി പ്രധാനമായും പാലക്കാട് പരിഗണിക്കുന്നത്. സംസ്ഥാന നേതൃത്വത്തിൽ നിന്നുള്ള ശോഭാ സുരേന്ദ്രനെയും പാലക്കാട് പരിഗണിക്കുന്നുണ്ട്.
*1965 ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാല്‍ എംഎല്‍എമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു
Content Highlights: In the lead-up to the 2026 Kerala Assembly elections, Congress is eyeing actor Ramesh Pisharody as a replacement candidate for expelled MLA Rahul Mankootathil in Palakkad, while CPI(M) is likely to field Dr P Sarin again following his 2024 bypoll run