

മൂവാറ്റുപുഴ: ആലപ്പുഴ സ്വദേശിനിയെ വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ മൊഴി ചൊല്ലി ഭർത്താവ്. എറണാകുളം മൂവാറ്റുപുഴയിൽ ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യുന്ന ആമിന മുഹമ്മദ് എന്ന യുവതിയുടെ പരാതിയിൽ ഭർത്താവ് സുഹൈലിനെതിരെ പൊലീസ് കേസെടുത്തു. ആലപ്പുഴ കായംകുളം സ്വദേശിയായ സുഹൈലുമായി നിരന്തര പ്രശ്‌നങ്ങളെ തുടർന്ന് അകന്ന് കഴിയുകയായിരുന്നു ആമിന.
ഇക്കഴിഞ്ഞ ഫെബ്രുവരി നാലിനാണ് വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയതായി അറിയിച്ചത്. തുടർന്ന് ആമിന മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഏഴാം തീയതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. പരാതി ലഭിച്ചതിനെ തുടർന്ന് മൂവാറ്റുപുഴ പൊലീസ് മുത്തലാഖ് ആക്ട് അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തു. തിങ്കളാഴ്ച ആമിനയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വാട്‌സ്ആപ്പ് സന്ദേശത്തിന്റെ രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
മുമ്പ് ആമിനയുടെ ആലപ്പുഴയിലെ വീട്ടിൽ സുഹൈൽ ആക്രമണം നടത്തിയിരുന്നു. ഇതിൽ ഹരിപ്പാട് പൊലീസിൽ സുഹൈലിനെതിരെ മറ്റൊരു കേസും നിലവിലുണ്ട്. പത്തുവർഷം മുമ്പായിരുന്നു ആമിനയുടെയും സുഹൈലിന്റെയും വിവാഹം. ഗാർഹിക പീഡന പരാതികളും പൊലീസ് ഇടപെടലും മുമ്പും ഉണ്ടായിട്ടുണ്ട്.
Content Highlights: Alappuzha native reported that her husband gave her muthalaq (divorce) through WhatsApp messages; local police have registered a case