നാടിനെ തകര്‍ക്കാനുള്ള ശ്രമം നടക്കുന്നു, ചില ശക്തികള്‍ വിദ്വേഷത്തിന്റെ വിത്തുപാകുന്നു: മുഖ്യമന്ത്രി

ഇന്നത്തെ കാലത്ത് നാടിനെ വലിയതോതില്‍ തകര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. നാടിന്റെ വളര്‍ച്ച ഭാവി തലമുറയുടെ കൈകളിലാണെന്നും മുഖ്യമന്ത്രി

നാടിനെ തകര്‍ക്കാനുള്ള ശ്രമം നടക്കുന്നു, ചില ശക്തികള്‍ വിദ്വേഷത്തിന്റെ വിത്തുപാകുന്നു: മുഖ്യമന്ത്രി
dot image

തിരുവനന്തപുരം: ഇന്ന് കേരളത്തിലുണ്ടായ വിദ്യാഭ്യാസ സാധ്യതകള്‍ക്ക് കാരണം നവോത്ഥാനത്തിന്റെ പിന്തുടര്‍ച്ചയാണെന്നും ആധുനിക കേരളത്തിന്റെ വളര്‍ച്ചയ്ക്ക് പല നടപടികളും സ്വീകരിച്ചത് ആദ്യത്തെ ഇഎംഎസ് സര്‍ക്കാരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടെ പഠിക്കുന്നവരെ സഹോദരനോ സഹോദരിയോ ആയി കാണാന്‍ പഠിക്കുന്ന സംസ്‌കാരമാണ് നമ്മുടേത്. എന്നാല്‍ ചില ശക്തികള്‍ വിദ്വേഷത്തിന്റെയും പകയുടെയും വിത്തുപാകാന്‍ ശ്രമിക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ വലിയ രീതിയില്‍ വിലപ്പോകുന്നില്ലെങ്കിലും അത്തരം ശക്തികള്‍ വലിയ തരത്തിലുള്ള ശ്രമം നടത്തുന്നുണ്ട്. പഠന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനോടൊപ്പം ഇത്തരം കാര്യങ്ങളിലും വലിയ ശ്രദ്ധ ചെലുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഐക്യ കേരളം രൂപീകൃതമായതിന്റെ തൊട്ടു പിന്നാലെ തെരഞ്ഞെടുപ്പ് നടന്നു. ഇഎംഎസിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ ആദ്യ ഗവണ്‍മെന്റിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇടപെടല്‍ വിദ്യാഭ്യാസരംഗത്തായിരുന്നു. ഊരുട്ടമ്പലം സ്‌കൂളില്‍ പഠിക്കാന്‍ ചെന്ന പഞ്ചമിയുടെ ജാതി നോക്കി സ്‌കൂളില്‍ കയറ്റരുതെന്ന് സവര്‍ണ മേധാവികള്‍ നിലപാടെടുത്തു. പഞ്ചമിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. അതറിഞ്ഞ് മഹാനായ അയ്യങ്കാളി കുട്ടിയെ കൂട്ടി സ്‌കൂളിലേക്ക് നടന്നുപോയി പിന്നാലെ സവര്‍ണ മേധാവികള്‍ സ്‌കൂളിലെ ബെഞ്ചിന് തീയിട്ടുവെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.

ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. അതിന്റെ ഭാഗമായി കേരളത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായി. മൂന്ന് കഷ്ണങ്ങളായി കിടന്ന നാട് ഐക്യ കേരളമായി മാറിയതെങ്ങനെ? ആധുനിക കേരളത്തിന്റെ വളര്‍ച്ചയ്ക്ക് പല നടപടികളും സ്വീകരിച്ചത് ആദ്യത്തെ ഇഎംഎസ് സര്‍ക്കാരാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വിദ്യാഭ്യാസ രംഗത്തെ ഇടപെടലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുട്ടികള്‍ക്ക് പഠന സൗകര്യമൊരുക്കുന്നതിന് കേരളത്തില്‍ വ്യാപകമായി സ്‌കൂളുകള്‍ ഉണ്ടായി. പ്രൈമറി-സെക്കന്‍ഡറി വിദ്യാഭ്യാസങ്ങള്‍ സൗജന്യമാക്കിയത് മാറിമാറി വന്ന ഇടതുപക്ഷ സര്‍ക്കാരുകളാണ്. വ്യത്യസ്ത മതവിഭാഗത്തില്‍ വ്യത്യസ്ത ജാതി വിഭാഗത്തില്‍ പെടുന്നവര്‍ ഒരുമിച്ച് പഠിച്ച് വളരുന്ന സ്‌കൂളുകളാണ് ഇന്നുള്ളതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇന്നത്തെ കാലത്ത് നാടിനെ വലിയതോതില്‍ തകര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. നാടിന്റെ വളര്‍ച്ച ഭാവി തലമുറയുടെ കൈകളിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Content Highlights: Pinarayi Vijayan said the educational opportunities in Kerala today are due to the continuation of the Renaissance the first EMS government took many steps for the growth of modern Kerala.

dot image
To advertise here,contact us
dot image