

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് ശിവദാസനെതിരെ ആരോപണങ്ങളുമായി നാട്ടുകാര്‍. ഭാര്യ ദീപികയ്ക്ക് അപസ്മാരമാണെന്ന് ശിവദാസന്‍ തെറ്റിദ്ധരിപ്പിച്ചതായി നാട്ടുകാര്‍ പറയുന്നു. ഒറ്റ സാരിയിൽ രണ്ട് ഭാഗത്ത് കുരുക്കിട്ടാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശിവദാസൻ്റെ കുരുക്ക് മുറുകാത്ത രീതിയിലാണ് ഇട്ടത്. ഭാര്യയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച് സ്വയം രക്ഷപ്പെടാനായിരുന്നു ശിവദാസന്റെ ശ്രമം. മൊഴികളിലെ വൈരുദ്ധ്യമാണ് ശിവദാസനെ കുരുക്കിയത്.
ഏഴ് വര്‍ഷം മുന്‍പാണ് കൊഴിഞ്ഞാമ്പാറ സ്വദേശി ദീപികയും കോട്ടായി സ്വദേശി ശിവദാസനും പ്രണയിച്ച് വിവാഹം കഴിച്ചത്. ഏഴുവര്‍ഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് മരിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. വീടിനകത്ത് ഒരു സാരിയുടെ രണ്ട് വശത്തും കുരുക്കിട്ട് ജീവനൊടുക്കാനായിരുന്നു പദ്ധതി. എന്നാല്‍ ദീപിക മരിച്ചതിന് പിന്നാലെ ശിവദാസന്‍ തന്ത്രപൂര്‍വ്വം രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ദീപികയുടെ മരണം ഉറപ്പിച്ച ശേഷം ഇയാള്‍ അവര്‍ക്ക് അപസ്മാരം വന്നതാണെന്ന് നാട്ടുകാരോട് പറയുകയായിരുന്നു.
ഇക്കഴിഞ്ഞ 25നായിരുന്നു ശിവദാസൻ്റെ ഭാര്യ ദീപികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു പൊലീസ് ആദ്യം കരുതിയിരുന്നത്. ശിവദാസനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യ ചെയ്തപ്പോഴായിരുന്നു ഞെട്ടിക്കുന്ന വിവരം പുറംലോകമറിയുന്നത്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Content Highlights: Kozhinjapara Woman death; neighbours against accused sivadasan