

മലപ്പുറം: ആശയപരമായി യോജിക്കാന്‍ പറ്റുന്നവരുമായി യോജിക്കുമെന്നും അതൊരു വിശാല അര്‍ത്ഥത്തില്‍ പറഞ്ഞതാമെന്നും മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിനോട് യോജിപ്പുള്ള പാര്‍ട്ടികളും വ്യക്തികളും വരുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ കക്ഷികള്‍ യുഡിഎഫിലേക്ക് വരുന്ന ട്രെന്‍ഡ് ഉണ്ടാകും. ഫോര്‍മുലവെച്ച് ആരുമായും ചര്‍ച്ച നടന്നിട്ടില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോടായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
ഏതൊരു പാര്‍ട്ടിയായാലും അവരുടെ സമ്മതമില്ലാതെ ഒരു ചർച്ചയും നടക്കില്ല. കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് കൊണ്ടുവരാന്‍ ആരും ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. നേതാക്കള്‍ തമ്മില്‍ കാണുമ്പോള്‍ രാഷ്ട്രീയം ചര്‍ച്ചയാകും. ബാക്കി ഒന്നും ഇപ്പോള്‍ പറയാനികില്ലെന്നും കുറച്ചുകഴിയട്ടെയെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മാണി സി കാപ്പനുമായി കൂടിക്കാഴ്ച നടത്തിയ കാര്യവും പി കെ കുഞ്ഞാലിക്കുട്ടി സ്ഥിരീകരിച്ചു. മാണി സി കാപ്പന്‍ ഇതുവഴി പോകുമ്പോള്‍ വീട്ടില്‍ വരാറുണ്ടെന്നും അങ്ങനെ വന്നതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വന്നപ്പോള്‍ രാഷ്ട്രീയം ചര്‍ച്ചയായി. എന്നാല്‍ അജണ്ടവെച്ച് ഒരു ചര്‍ച്ചയും നടന്നില്ല. മറ്റ് കാര്യങ്ങള്‍ അഭ്യൂഹമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
Content Highlights- P K Kunjalikutty reaction over meeting with mani c kappan at his house