

തിരുവനന്തപുരം: ബിജെപിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. പതിനഞ്ചോളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കും. തിരുവനന്തപുരം സെന്‍ട്രലില്‍ ജി കൃഷ്ണകുമാറിനും കരമന ജയനുമാണ് സാധ്യത. നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും വട്ടിയൂര്‍ക്കാവില്‍ ആര്‍ ശ്രീലേഖയും മത്സരിച്ചേക്കും. തിരുവല്ലയില്‍ അനൂപ് ആന്റണിയും പാലായില്‍ ഷോണ്‍ ജോര്‍ജും മത്സരിച്ചേക്കും.
ശോഭാ സുരേന്ദ്രന്‍ അരൂരിലോ കായംകുളത്തോ മത്സരിക്കുമെന്നാണ് വിവരം. തൃശൂരിലോ കോഴിക്കോട്ടോ എം ടി രമേശിനെ പരിഗണിച്ചേക്കും. തിരുവനന്തപുരം ഡെപ്യൂട്ടി മേയര്‍ ആശാനാഥിന്റെ പേര് ആറ്റിങ്ങലില്‍ പരിഗണനയിലുണ്ട്. കാട്ടാക്കട, ചിറയിന്‍കീഴ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ വെച്ചുമാറിയേക്കും.ഇന്ന് ചേരുന്ന കോര്‍ കമ്മിറ്റി യോഗം നിര്‍ണായകമാണ്. തിരുവനന്തപുരം കോര്‍പറേഷനിലെ വിജയം ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്താനും ധാരണയുണ്ട്.
കേന്ദ്രമന്ത്രി ജോർജ് കുര്യനെ കളത്തിലിറക്കാനും ബിജെപി ആലോചിക്കുന്നുണ്ട്. കോട്ടയം ജില്ലയിലെ ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ കാഞ്ഞിരപ്പളളിയില്‍ നിന്ന് ജോർജ് കുര്യനെ മത്സരിപ്പിക്കാനാണ് തീരുമാനം. ബിജെപി സെന്‍ട്രല്‍ സോണ്‍ പ്രസിഡന്റ് എന്‍ ഹരി, ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിള്‍ മാത്യു എന്നിവരും പരിഗണനയിലുണ്ട്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് മുപ്പതിനായിരത്തിലധികം വോട്ടുകള്‍ ലഭിച്ച മണ്ഡലമാണ് കാഞ്ഞിരപ്പളളി. ജോർജ് കുര്യനെ ഇറക്കിയാൽ മണ്ഡലം പിടിച്ചെടുക്കാൻ കഴിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
Content Highlights: decision may be taken today constituencies where BJP has a chance of winning