

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ രണ്ടാമത്തെ പരാതിയിലും കുരുക്ക് മുറുകുന്നു. രാഹുലിനെതിരെ പരാതി നല്‍കിയ രണ്ടാമത്തെ യുവതിയും മൊഴി നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചു. മൊഴി നല്‍കാന്‍ കഴിയുന്ന സമയവും സ്ഥലവും അറിയിക്കണം എന്നാവശ്യപ്പെട്ട് പരാതി അയച്ച മെയിലിലേക്ക് അന്വേഷണ സംഘം നോട്ടീസയച്ചിരുന്നു. ഇതിനാണ് യുവതി മൊഴി നല്‍കാന്‍ തയ്യാറാണെന്ന് മറുപടി നല്‍കിയത്. ഇരുപത്തിമൂന്നുകാരിയായ യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. ക്രൈംബ്രാഞ്ചാണ് രാഹുലിനെതിരായ രണ്ടാമത്തെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ബലാത്സംഗ കുറ്റം ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഡിവൈഎസ്പി സജീവനാണ് അന്വേഷണ ചുമതല. യുവതി കെപിസിസിക്ക് അയച്ച മെയിൽ ഡിജിപിക്ക് കൈമാറിയിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഡിസംബർ രണ്ടിനാണ് 23കാരിയായ യുവതി കെപിസിസിക്കും രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കും പരാതി നൽകിയത്. രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു യുവതി ഉന്നയിച്ചിരുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ ക്രൂരമായി പീഡിപ്പിച്ചെന്ന് യുവതി പരാതിയിൽ പറഞ്ഞിരുന്നു.
വിവാഹ വാഗ്ദാനം നൽകി ഹോം സ്റ്റേയിൽ വിളിച്ചുവരുത്തിയായിരുന്നു പീഡനം. ഗർഭം ധരിക്കാൻ രാഹുൽ നിർബന്ധിച്ചു. പൊലീസിൽ പരാതി നൽകാത്തത് ഭയം കാരണമെന്നും യുവതി പരാതിയിൽ പറയുന്നു. രാഹുലും സുഹൃത്ത് ഫെന്നി നൈനാനും ചേർന്ന് കാറിൽ ഹോം സ്റ്റേയിൽ എത്തിച്ചെന്നും ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നും ഇമെയില്‍ മുഖേന യുവതി നേതാക്കൾക്ക് അയച്ച പരാതിയിൽ പറഞ്ഞിരുന്നു.
Content Highlights: Woman agreed to give statement on second complaint against rahul mamkoottathil