

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികമേളയിൽ അനധികൃത എൻട്രിയെന്ന് ആരോപണം. സീനിയർ പെൺകുട്ടികളുടെ ഹൈജമ്പ് വിഭാഗത്തിലാണ് വിദ്യാർത്ഥിനി അനധികൃതമായി മത്സരിച്ചെന്ന പരാതി ഉയർന്നത്. മലപ്പുറം ജില്ലാ മീറ്റിൽ അവസാന സ്ഥാനത്ത് എത്തിയ കുട്ടിയെ സംസ്ഥാന മീറ്റിൽ മത്സരിപ്പിച്ചുവെന്നാണ് പരാതി. മത്സരഫലത്തിൽ കൃത്രിമം കാണിച്ചാണ് കുട്ടിയെ പങ്കെടുപ്പിച്ചതെന്നും ആരോപണം ഉയർന്നു.
മലപ്പുറം ഐഡിയൽ സ്‌കൂളിന്റെ താരമായ കുട്ടി സംസ്ഥാന മീറ്റിൽ വെങ്കലം നേടിയിരുന്നു. ഇതോടെ സ്‌കൂളിനെതിരെ പരാതിയുമായി അധ്യാപകർ രംഗത്തെത്തി. മലപ്പുറം ഡിഡിഇക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. വിദ്യാർത്ഥിനിയുടേത് അനധികൃത എൻട്രിയാണെന്ന് സഹതാരവും ആരോപിച്ചു.
എന്നാൽ ആരോപണ വിധേയയായ വിദ്യാർത്ഥിനി മലപ്പുറം ജില്ലാ മീറ്റിൽ പുറത്തായിരുന്നുവെന്ന് ഐഡിയൽ കടകശേരി സ്‌കൂളിലെ കായിക അധ്യാപകൻ ഷാഫി റിപ്പോർട്ടറിനോട് തുറന്നു സമ്മതിച്ചു. നടന്നത് കൃത്രിമമല്ലെന്നും മലപ്പുറം ജില്ലയിൽ മീറ്റ് നടന്നത് വളരെ ദയനീയ അവസ്ഥയിലായിരുന്നുവെന്നും അധ്യാപകൻ പറഞ്ഞു. ജില്ലാ മത്സരത്തിനിടെ കുട്ടി പല തവണ ഒഫിഷ്യൽസിനോട് ജമ്പ് ചെയ്യാൻ പറ്റുന്നില്ലെന്നും ക്രോസ്ബാർ കാണുന്നില്ലെന്നും പറഞ്ഞിരുന്നു. എന്നാൽ ഒഫിഷ്യൽസിന് അത് മാറ്റാനോ പരിഹാരം കാണാനോ സാധിച്ചില്ല. കുട്ടി തട്ടി വീണു. ഒരുമിച്ച് മത്സരത്തിനുണ്ടായിരുന്ന മേലാറ്റൂർ സ്‌കൂളിലെ വിദ്യാർത്ഥിനിയുമായി സംസാരിച്ച് ഇരുവരും എടുത്ത തീരുമാനമാണിതെന്നും അധ്യാപകൻ പറഞ്ഞു.
കായിക മേളയിൽ പ്രായത്തട്ടിപ്പ് വിവാദം നിലനിൽക്കെയാണ് മറ്റൊരു പരാതി കൂടി ഉയരുന്നത്. 21 വയസുളള പെൺകുട്ടിയെ സീനിയർ വിഭാഗത്തിൽ മത്സരിപ്പിച്ചുവെന്നായിരുന്നു ആരോപണം. 100 മീറ്ററിലും 200 മീറ്ററിലും വെളളിമെഡൽ നേടിയ കോഴിക്കോടിന്റെ ജ്യോതി ഉപാധ്യായയ്ക്കെതിരെയാണ് പ്രായത്തട്ടിപ്പ് ആരോപണമുയർന്നത്.
Content Highlights: