
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയത് ജനങ്ങളോടും സഭയോടുമുള്ള അനാദരവാണെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജൻ. നിയമസഭയിൽ വരാൻ രാഹുൽ മാങ്കൂട്ടത്തിലിന് നിയമപരമായി അധികാരമുണ്ടെന്നും എന്നാൽ ധാർമ്മികതയുടെ ഭാഗമായി രാഹുൽ സഭയിൽ എത്തരുതായിരുന്നുവെന്നും ഇ പി ജയരാജൻ പറഞ്ഞു. ആരോപണങ്ങൾ വസ്തുതയുടെ അടിസ്ഥാനത്തിലാണ് പുറത്തു വന്നത്. രാഹുലിന് എന്തും ചെയ്യാൻ അധികാരമുണ്ട് എന്നത് അങ്ങേയറ്റം തെറ്റാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ലൈംഗിക പീഡന പരാതികൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമസഭയിൽ എത്തിയതിന് പിന്നാലെയാണ് ഇ പി ജയരാജൻ്റെ പ്രതികരണം.
അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് രാഹുൽ നിയമസഭയിൽ എത്തിയത്. നിയമസഭയിലേക്ക് പോകുമെന്ന് ചില കോൺഗ്രസ് നേതാക്കളെ രാഹുൽ അറിയിച്ചിരുന്നു. നിയമസഭയിൽ പോകരുതെന്ന് രാഹുലിനോട് ആവശ്യപ്പെടണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാസമ്മേളനത്തിന് എത്തിയാൽ പ്രത്യേക ബ്ലോക്കിൽ ഇരുത്തുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ നേരത്തെ അറിയിച്ചിരുന്നു. പാർലമെന്ററി പാർട്ടിയിൽ നിന്ന് രാഹുലിനെ സസ്‌പെൻഡ് ചെയ്‌തതായും പ്രതിപക്ഷ ബ്ലോക്കിൽ നിന്ന് മാറ്റിയിരുത്തണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിപക്ഷനേതാവിന്റെ കത്ത് കിട്ടിയ സാഹചര്യത്തിലാണ് തീരുമാനമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Content Highlight : Rahul should not have come to the House as a matter of morality: EP Jayarajan