
ചേര്‍ത്തല: കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ജെയ്‌നമ്മയുടെ തിരോധാന കേസില്‍ പ്രതി സെബാസ്റ്റ്യന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കാലാവധി നീട്ടിയത്.ഒരു ദിവസം കൂടിയാണ് പ്രതിയെ അന്വേഷണ സംഘത്തിന് കസ്റ്റഡിയില്‍ നല്‍കിയിരിക്കുന്നത്. നേരത്തെ നീട്ടി നല്‍കിയ കാലാവധി നാളത്തോടെ അവസാനിക്കാനിരിക്കുമ്പോഴാണ് ഒരു ദിവസം കൂടി സെബാസ്റ്റ്യനെ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.
അന്വേഷണ സംഘം 13 ദിവസത്തോളം സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ചോദ്യം ചെയ്യലിനോട് സെബാസ്റ്റ്യൻ നിസ്സഹകരിക്കുന്നുവെന്നായിരുന്നു അന്വേഷണ സംഘം വ്യക്തമാക്കിയത്. സെബാസ്റ്റ്യന്‍ കസ്റ്റഡിയിലിരിക്കെ തന്നെ തിരോധാന കേസുമായി ബന്ധപ്പെട്ട് പരമാവധി തെളിവുകള്‍ ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമിച്ചിരുന്നു. എന്നാല്‍ കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ല. ജെയ്‌നമ്മയുടെ ഡിഎന്‍എ പരിശോധന ഫലം അടുത്ത ദിവസം എത്തുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
Content Highlight; Cherthala case; Sebastian's remand period extended