
കല്‍പ്പറ്റ: ഡിസംബര്‍ 31ന് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിലെ ദുരന്തബാധിതര്‍ക്ക് 2026 ജനുവരി ഒന്നിന് പുതിയ നഗരത്തിലേക്ക് പ്രവേശിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാരെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ദുരന്തത്തില്‍ അകപ്പെട്ട വ്യാപാരികളെ കൈവിടില്ലായെന്നും ഇവര്‍ക്കായി പാക്കേജ് ഉണ്ടാക്കാമെന്നും മന്ത്രി റിപ്പോർട്ടറിനോട് സംസാരിക്കവെ ഉറപ്പ് നല്‍കി.
ദുരന്തബാധിതര്‍ക്ക് മുന്നില്‍ വാതിലടക്കില്ല. സമഗ്രമായ പുനരധിവാസ പദ്ധതി ഉണ്ടാകും. മൂന്ന് തരത്തിലുള്ള ലിസ്റ്റ് വെച്ചാണ് വീടുകള്‍ തയ്യാറാകുന്നത്. നോ ഗോ സോണിലുള്ളവര്‍, വീടുകള്‍ തകര്‍ന്നവര്‍, നോ ഗോ സോണിന് 50 മീറ്ററിനുള്ളിൽ ഉൾപ്പെട്ടവര്‍ എന്നിങ്ങനെയാണ് ലിസ്റ്റ്. ഇതില്‍പെടാത്തവരുമുണ്ട്. അത്തരത്തില്‍ 200 ഓളം പരാതികള്‍ ലഭിച്ചിട്ടുണ്ട്. അതില്‍ ചിലതൊക്കെ മാനദണ്ഡങ്ങളില്‍ പെടാത്തതതാണ്. എന്നാലും മാനദണ്ഡങ്ങള്‍ കുറച്ച് കൂടി വിശാലമാക്കാന്‍ ആലോചിക്കാമെന്നും മന്ത്രി റിപ്പോർട്ടറിനോട് വ്യക്തമാക്കി.
'മൂന്ന് മാസം കഴിഞ്ഞ് സഹായങ്ങള്‍ ഇല്ലാതാകുമെന്നാണ് പലരും കരുതിയത്. എന്നാല്‍ വാടക ഒരു മാസം പോലും മുടങ്ങിയില്ല. പ്രതിമാസം ലഭിക്കുന്ന മൂന്നൂറ് രൂപ ഞങ്ങള്‍ക്ക് കൂടി വേണമെന്ന് ചിലര്‍ പറഞ്ഞു. അവരോട് അപേക്ഷ നല്‍കിയാല്‍ ഡിഡിഎംഎ ശുപാര്‍ശ വഴി വിഷയം പരിഗണിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഇത്ര വലിയ ദുരന്തം കേരളത്തിന്റെ അനുഭവങ്ങളിലില്ല. അത്രയും വലിയ ദുരന്തത്തില്‍പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി ചെറുതും വലുതുമായ പരാതികള്‍ പരിഹരിക്കാന്‍ ശ്രമിക്കുക എന്ന ധാരണയാണ് സര്‍ക്കാരിനുള്ളത്. അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സര്‍ക്കാരിനുണ്ട്. ' കെ രാജന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഇതിന് പുറമെ, ബെയ്‌ലി പാലം കടന്നു വരുന്ന തൊഴിലാളികള്‍ക്ക് സീസണല്‍ പാസ് ആശയം ഗുണകരമാണെന്നും ആലോചിക്കാമെന്നും മന്ത്രി ഉറപ്പ് നൽകി.
Content Highlights- K Rajan's on Chooralmala landslide anniversary