
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആംബുലൻസ് തടഞ്ഞുള്ള സമരത്തിൽ രോഗി മരിച്ചതായുള്ള ആരോപണത്തിൽ പ്രതികരിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ആംബുലൻസ് തടഞ്ഞ് സമരം നടത്തിയ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വി കെ സനോജ് ആവശ്യപ്പെട്ടു.
ഓരോ മിനിറ്റും വിലപ്പെട്ടതാണ് എന്നറിഞ്ഞിട്ടാണ് മരണത്തെ സുവർണാവസരമാക്കാൻ വേണ്ടി
യൂത്ത് കോൺഗ്രസ് ഈ അരും കൊലനടത്തിയതെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. ഇനിയും ഇത് ഈ നാട് അനുവദിച്ച് കൊടുക്കരുത്. ശക്തമായി പ്രതിഷേധിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്നും വി കെ സനോജ് ആവശ്യപ്പെട്ടു.
വി കെ സനോജ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്
ആംബുലൻസ് തടഞ്ഞ്
സമരം നടത്തിയ
യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.
വിതുര താലൂക്ക് ആശുപതിയിൽ നിന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം അടിയന്തിര ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക്
വിതുരയിലെ ബിനുവിനെയും കൊണ്ടു പുറപ്പെട്ട ആംബുലൻസാണ് യൂത്ത് കോൺഗ്രസ് സംഘം തടഞ്ഞത്.
രോഗിയുണ്ടെന്ന് പറഞ്ഞെങ്കിലും
ബിനുവിൻ്റെ മരണത്തിന് കാരണമാവും വിധം മണിക്കൂറുകൾ
ആംബുലൻസ് തടഞ്ഞു വെക്കുകയായിരുന്നു എന്നാണ് ബന്ധുക്കൾ തന്നെ പറഞ്ഞത്.
ഇത്തരം സന്ദർഭങ്ങളിൽ
ഓരോ മിനുട്ടും വിലപ്പെട്ടതാണ് എന്നറിഞ്ഞിട്ടുമാണ്
മരണത്തെ സുവർണാവസരമാക്കാൻ വേണ്ടി
യൂത്ത് കോൺഗ്രസ്
ഈ അരും കൊല നടത്തിയത്.
നിലമ്പൂരിലും
കോട്ടയത്തും
കഴിഞ്ഞ ദിവസങ്ങളിൽ
ആംബുലൻസ് തടഞ്ഞ് നടത്തിയ മരണവ്യാപാരികളുടെ
ആഭാസ സമരം
നമ്മൾ കണ്ടതാണ്.
ഇനിയും ഇത് ഈ നാട് അനുവദിച്ച് കൊടുക്കരുത്.
ശക്തമായി പ്രതിഷേധിക്കാൻ
എല്ലാവരും രംഗത്തിറങ്ങണമെന്നും
ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു
വിതുര സ്വദേശിയായ ആദിവാസി യുവാവ് ബിനു മരിച്ച സംഭവത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ആരോപണമുയർന്നത്. പ്രവർത്തകർ ആംബുലൻസ് തടഞ്ഞെന്നാണ് ഉയർന്ന ആരോപണം. ഇന്നലെ വൈകിട്ട് വിതുര താലൂക്ക് ആശുപത്രിയിലാണ് യൂത്ത് കോൺഗ്രസ് സമരം നടന്നത്.
ഇന്ന് പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് യുവാവ് മരിച്ചത്. സംഭവത്തിൽ മെഡിക്കൽ ഓഫീസർ വിതുര പൊലീസിൽ പരാതി നൽകിയിരുന്നു. ഫിറ്റ്‌നസ്സ് ഇല്ലാത്ത ആംബുലൻസ് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോൺഗ്രസ് സമരം നടത്തിയത്. എന്നാൽ രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞിട്ടില്ലെന്നാണ് യൂത്ത് കോൺഗ്രസ് പറയുന്നത്.
Content Highlights: DYFI demands murder case against Youth Congress leaders on Protest blocking ambulance