
കോഴിക്കോട്: കുറ്റ്യാടിയിൽ മയക്കുമരുന്ന് നല്‍കി ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. അടുക്കത്ത് സ്വദേശി അജ്‌നാസിനെതിരെയാണ് 18കാരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
തന്നെ പ്രായപൂർത്തിയാകുന്നതിനു മുമ്പ് എംഡിഎംഎ നൽകി ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് 18-കാരൻ റിപ്പോർട്ടറിനോട് പറഞ്ഞു. പലപ്പോഴും ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. അജ്നാസും ഭാര്യയും ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. ഇതിന്റെ ദൃശ്യങ്ങൾ താനറിയാതെ ചിത്രീകരിച്ച് പിന്നീട് ഭീഷണിപ്പെടുത്തി. തന്നെ ഉപദ്രവിക്കുമായിരുന്നുവെന്നും 18കാരൻ വെളിപ്പെടുത്തിയിട്ടുണ്ട്. അജ്നാസിന് പൊലീസിലും അടുപ്പക്കാരുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ അജ്നാസിൽ നിന്ന് എംഡിഎംഎ വാങ്ങുന്നത് നേരിൽ കണ്ടുവെന്നും കുട്ടി വെളിപ്പെടുത്തി.
അജ്നാസിന്റെ വീട്ടിൽ വെച്ചായിരുന്നു ലഹരി ഉപയോഗം. കൂട്ടുകാരുടെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞാണ് താൻ സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങാറുണ്ടായിരുന്നതെന്നും 18കാരൻ പറഞ്ഞു. പിന്നീട് അജ്നാസിന്റെ വീട്ടിൽ ദിവസങ്ങളോളം നിൽക്കും. വിൽപന നടത്താൻ തന്നെ പഠിപ്പിക്കുകയാണെന്നും ഇപ്പോൾ കൂടെ നിന്ന് ഇതെല്ലാം നോക്കി വയ്ക്കണമെന്നും അജ്നാസ് പറഞ്ഞതായും കുട്ടി വെളിപ്പെടുത്തി.
മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു എന്ന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുടെ പരാതിയില്‍ കഴിഞ്ഞ മാസമാണ് അടുക്കത്ത് സ്വദേശി അജിനാസിനെതിരെ കുറ്റ്യാടി പൊലീസ് കേസെടുത്തത്. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്തായിരുന്നു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ പ്രതി രാജസ്ഥാനിലേക്ക് കടന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അജ്‌നാസിനെ കുറ്റ്യാടി പൊലീസ് മംഗലാപുരത്തുനിന്ന് പിടികൂടിയിരുന്നു.
Content Highlights: Kuttiady mdma case updates