വാഹനപരിശോധന: 'നടന്നത് ഔദ്യോഗിക നടപടിക്രമം'; പൊതുജനം സഹകരിക്കണമെന്ന് കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും

ഈ പരിശോധനാപ്രക്രിയ മുഴുവനും വീഡിയോ രേഖപ്പെടുത്തപ്പെടുന്നതാണെന്നും വാര്‍ത്താക്കുറിപ്പ്

dot image

മലപ്പുറം: വാഹനപരിശോധന തിരഞ്ഞെടുപ്പ് നടപടിയാണെന്ന് മലപ്പുറം ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും. മണ്ഡലത്തിലെ പ്രധാന ഇടങ്ങളില്‍ സ്റ്റാറ്റിക് സര്‍വെയിലന്‍സ് ടീമുകള്‍ താല്‍ക്കാലിക ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് വാഹനപരിശോധന നടത്തുന്നുണ്ടെന്ന് ഇരുവരും സംയുക്തമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

'മാതൃകാ പെരുമാറ്റ ചട്ടംനടപ്പിലാക്കുന്നതിൻ്റെ ഭാഗമായി നിലമ്പൂര്‍ നിയമസഭാമണ്ഡലത്തില്‍ 10 സ്റ്റാറ്റിക് സര്‍വെയിലന്‍സ് ടീമുകള്‍, ഒമ്പത് ഫ്‌ളയിംഗ് സ്‌ക്വാഡുകള്‍, മൂന്ന് ആന്റി-ഡിഫേസ്മെന്റ് സ്‌ക്വാഡുകള്‍, രണ്ട് വീഡിയോ സര്‍വെയിലന്‍സ് ടീമുകള്‍ എന്നിവയും മറ്റ് സംവിധാനങ്ങളുമാണ് പ്രവര്‍ത്തിക്കുന്നത്. തിരഞ്ഞെടുപ്പ് നിയമപ്രകാരമുള്ള നിര്‍ബന്ധിതമായ ക്രമീകരണങ്ങളാണ് ഇവയും. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരമുള്ളതുമാണ്', വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ജൂണ്‍ 11-ന് നിലമ്പൂര്‍ റെസ്റ്റ് ഹൗസില്‍ ജില്ലാ കളക്ടറും (ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍) ജില്ലാ പൊലീസ് മേധാവിയും റിട്ടേണിംഗ് ഓഫീസറും മറ്റ് പ്രധാന ഉദ്യോഗസ്ഥരുമടങ്ങിയ വാര്‍ത്താസമ്മേളനത്തില്‍ ഈ വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. ഇവര്‍ 24x7ൻ്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളാണെന്നും കളക്ടറും തിരഞ്ഞെടുപ്പ് ഓഫീസറും പറഞ്ഞു.

ഓരോ സ്റ്റാറ്റിക് സര്‍വെയിലന്‍സ് ടീമിലും ഒരു ഗസറ്റഡ് ഓഫീസറായ ടീം ലീഡര്‍, രണ്ട് അംഗങ്ങള്‍, ഒരു വീഡിയോ ഗ്രാഫര്‍, ഒരു സിവില്‍ പൊലീസ് ഓഫീസര്‍ എന്നിവരടങ്ങുന്നതാണ്. അതിനാല്‍, വാഹനപരിശോധന നടത്തുന്നത് സ്റ്റാറ്റിക് സര്‍വെയിലന്‍സ് ടീമുകള്‍ക്ക് നല്‍കിയിട്ടുള്ള ഔദ്യോഗിക ഉത്തരവാദിത്തങ്ങളുടെ ഭാഗമാണ്. ഈ പരിശോധനാപ്രക്രിയ മുഴുവനും വീഡിയോ രേഖപ്പെടുത്തപ്പെടുന്നതാണെന്നും തിരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട ഈ നിര്‍ബന്ധമായ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിക്കുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെയും ഷാഫി പറമ്പില്‍ എംപിയുടെയും വാഹനങ്ങള്‍ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഷഷാഫിയ്ക്കും രാഹുലിനും പുറമേ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസും വാഹനത്തില്‍ ഉണ്ടായിരുന്നു. ഷാഫി പറമ്പില്‍ ആയിരുന്നു വാഹനം ഓടിച്ചത്. നേതാക്കളോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ ഉണ്ടായിരുന്ന പെട്ടി തുറന്നു പരിശോധിച്ചു. ഇതിനിടെ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും ഉദ്യോഗസ്ഥരോട് കയര്‍ത്തു.

പൊട്ടിമുളച്ചിട്ട് എംഎല്‍എയും എംപിയുമായതല്ലെന്നും ഇതൊക്കെ കണ്ടിട്ടുതന്നെയാണ് വരുന്നതെന്നും ഉദ്യോഗസ്ഥരോട് ഷാഫി പറമ്പില്‍ പറഞ്ഞു. യുഡിഎഫിന്റെ വാഹനങ്ങള്‍ തിരഞ്ഞുപിടിച്ച് പരിശോധിക്കുകയാണെന്നും വേഷം കെട്ടരുതെന്നും ഷാഫി പറമ്പില്‍ പറഞ്ഞിരുന്നു. സിപിഐഎമ്മിന്റെ പണി ചെയ്യുകയാണെങ്കില്‍ അത് ചെയ്താല്‍ മതിയെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്. 'നിന്റെ സര്‍വീസിനുള്ള പാരിതോഷികം തരാം' എന്നും ഓര്‍ത്ത് വെച്ചോ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്യോഗസ്ഥരോട് പറയുന്നുണ്ട്.

Content Highlights: Malappuram collector about vehicle investigation in Nilambur By election

dot image
To advertise here,contact us
dot image