കപ്പലപകടം: തീയണക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു; കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരും

രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി അഞ്ച് കോസ്റ്റ്ഗാര്‍ഡ് വെസലുകളാണ് നിലവിലുള്ളത്

dot image

കോഴിക്കോട്: കൊളംബോയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട വാന്‍ ഹായ് 503 എന്ന ചരക്കുകപ്പലിലെ തീയണക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. അപ്രായോഗികത കണക്കിലെടുത്താണ് തീയണക്കല്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. എന്നാല്‍ കാണാതായ നാല് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുമെന്ന് ഡിഫന്‍സ് പിആര്‍ഒ അതുല്‍പ്പിള്ള പറഞ്ഞു.

നിലവില്‍ ചില കണ്ടെയ്‌നറുകള്‍ കടലിന്റെ പ്രതലത്തില്‍ കപ്പലിനോട് ചേര്‍ന്ന് ഒഴുകി നടക്കുകയാണ്. തീപ്പിടിക്കാന്‍ സാധ്യതയുള്ളതും പ്രതിപ്രവര്‍ത്തനം നടത്താന്‍ സാധ്യതയുള്ളതുമായ വസ്തുക്കളാണ് ഇതിലുള്ളത്. അതുകൊണ്ട് തന്നെ കപ്പലിന്റെ അടുത്തേക്ക് കോസ്റ്റ് ഗാര്‍ഡിന്റെയോ മറ്റ് കപ്പലുകളോ എത്തുന്നത് പ്രശ്‌നമാണ്. ഇത് അപകട സാധ്യത വര്‍ധിപ്പിക്കും. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി അഞ്ച് കോസ്റ്റ്ഗാര്‍ഡ് വെസലുകളാണ് നിലവിലുള്ളത്. കൂടുതല്‍ കണ്ടെയ്‌നറുകള്‍ കത്താന്‍ സാധ്യതയുള്ളതിനാല്‍ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. അതേസമയം രക്ഷപ്പെട്ട 18 പേരുമായി ഐഎന്‍എസ് സൂറത്ത് മംഗാലപുരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

രക്ഷപ്പെടുത്തിയ 18 ജീവനക്കാരില്‍ ഒരാള്‍ക്ക് ഗുരുതരമായ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. കാണാതായ നാല് ജീവനക്കാരില്‍ രണ്ട് പേര്‍ തായ്വാന്‍ സ്വദേശികളാണ്. മറ്റ് രണ്ട് പേര്‍ ഇന്തോനേഷ്യ, മ്യാന്‍മര്‍ സ്വദേശികളാണ്. അപകടത്തില്‍പ്പെട്ട കപ്പലില്‍ ഇന്ത്യാക്കാരില്ലെന്നാണ് വിവരം. ചൈനീസ്, മ്യാന്‍മര്‍, ഇന്തോനേഷ്യന്‍, തായ്ലാന്‍ഡ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ട കപ്പലില്‍ ഉണ്ടായിരുന്നത്. കോഴിക്കോട് തീരത്ത് നിന്നും 88 നോട്ടിക്കല്‍ മൈല്‍ വടക്ക് പടിഞ്ഞാറ് ഉള്‍ക്കടലിലാണ് കപ്പല്‍ അപകടത്തില്‍പ്പെട്ടത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Content Highlights: Cargo Ship Accident Fire fighting temporarily suspended

dot image
To advertise here,contact us
dot image