
ത്യശ്ശൂർ: ഭാരതാംബ വിവാദത്തിൽ ത്രിവർണ പതാക ഉയർത്തിയും മരം നട്ടും പരസ്യപ്രതിഷേധവുമായി സിപിഐ. തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിലായിരുന്നു പരസ്യപ്രതിഷേധം. ത്രിവർണ പതാക ഉയർത്തിയ ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വൃക്ഷത്തൈ നട്ടു. മന്ത്രി കെ രാജൻ, സിപിഐ നേതാവ് വി എസ് സുനിൽകുമാർ എന്നിവരും പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് ആർഎസ്എസിന്റെ നയങ്ങളാണോ ഭരണഘടനയാണോ വലുത് എന്ന് പ്രതിഷേധത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ ബിനോയ് വിശ്വം ചോദിച്ചു. ഭാരതാംബയെ ദേശീയപതാകയേക്കാൾ വലുതായി ഗവർണർ ചിത്രീകരിക്കുകയാണ്. സംഘപരിവാറുകാരന് അത് ചെയ്യാം. എന്നാൽ ഉത്തരവാദപ്പെട്ട പദവിയിലിരിക്കുന്ന ഗവർണർ ബഹുമാനിക്കേണ്ടത് ഭരണഘടനയെയാണ്. സിംഹത്തിൻ്റെ പുറത്തേറി കാവിക്കൊടി പിടിക്കുന്ന രൂപമായ ഭാരതാംബയെ അംഗീകരിക്കാനാകില്ല എന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ഭാരത് മാത എന്നു പറഞ്ഞാൽ ഈ രാജ്യത്തെ ജനങ്ങളാണെന്ന നെഹ്റുവിന്റെ ആശയം സിപിഐ ഓർമിപ്പിക്കുകയും ചെയ്തു.
അതേസമയം, വിവാദത്തിൽ മന്ത്രി പി പ്രസാദിനെതിരെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്തെത്തി. മന്ത്രിയുടെ വീടിന് മുന്നിൽ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ച് വിളക്കുകൊളുത്താൻ ബിജെപി പ്രവർത്തകർ ശ്രമിച്ചു. എന്നാൽ സിപിഐ പ്രവർത്തകർ സംഘടിച്ചെത്തിയതോടെ പ്രദേശത്ത് സംഘർഷ സാഹചര്യം രൂപപ്പെടുകയായിരുന്നു. പ്രദേശത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരിക്കുകയാണ്.
പരിസ്ഥിതി ദിനത്തിൽ രാജ്ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന് രാജ്ഭവൻ നിർദേശിച്ചതാണ് വിവാദങ്ങളുടെ തുടക്കം. ഇതിൽ വിസമ്മതിച്ചുകൊണ്ട് രാജ്ഭവനിൽ നിശ്ചയിച്ചിരുന്ന പരിസ്ഥിതി ദിനാഘോഷ പരിപാടി കൃഷിവകുപ്പ് മാറ്റിയിരുന്നു. ആർഎസ്എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രത്തിലുള്ളതല്ല യഥാർത്ഥ ഇന്ത്യൻ ഭൂപടമെന്നും, സർക്കാർ പരിപാടിയിൽ അവ ഉപയോഗിക്കാൻ സാധിക്കില്ല എന്നതുകൊണ്ടുമാണ് പരിസ്ഥിതിദിന പരിപാടി മാറ്റിയതെന്ന് കൃഷിമന്ത്രി പി പ്രസാദ് വ്യക്തമാക്കിയിരുന്നു. ഒരു സർക്കാർ പരിപാടിയിൽ ആ ചിത്രം ഉപയോഗിക്കുന്നത്, ഭരണഘടനാപരമായി ശരിയല്ല. ആ രീതിയോട് പൊരുത്തപ്പെടാൻ കഴിയില്ല. അതുകൊണ്ട് വിയോജിപ്പ് രാജ്ഭവനെ അറിയിച്ചുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഗവർണറെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ രാജ്യസഭാ എം പി സന്തോഷ് കുമാർ രാഷ്ട്രപതിക്ക് പരാതി നൽകിയിരുന്നു.
Content Highlights: CPI proteste by hosting national flag after bharat mata controversy