മുക്കാൽ പിണറായിയാണ് സതീശൻ, മലപ്പുറം ജില്ലയെ വിഭജിക്കണം: പി വി അൻവർ

'യുഡിഎഫിലേക്കുള്ള വാതിൽ ഒറ്റയടിക്ക് അടച്ചത് വി ഡി സതീശൻ'

dot image

മലപ്പുറം: പ്രതിപക്ഷനേതാവ് വി ഡി സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ബന്ധമുണ്ടെന്ന് ആവർത്തിച്ച് നിലമ്പൂരിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ. പുനർജനി പദ്ധതി ഉൾപ്പെടെയുള്ള കേസുകളെ വി ഡി സതീശന് ഭയമെന്നും പി വി അൻവർ റിപ്പോർട്ടർ പ്രസ് കോൺഫറൻസിൽ പറഞ്ഞു.

യുഡിഎഫിലേക്കുള്ള വാതിൽ ഒറ്റയടിക്ക് അടച്ചത് വി ഡി സതീശനാണ്. സതീശനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നതുൾപ്പെടെ ചർച്ച നടത്തിയ യുഡിഎഫ് നേതൃത്വത്തോട് താൻ പറഞ്ഞതാണെന്നും അടച്ച വാതിൽ തുറക്കാൻ യുഡിഎഫിലെ ഉത്തരവാദിത്തപ്പെട്ടവർ ശ്രമിക്കുന്നുണ്ടെന്നും പി വി അൻവർ കൂട്ടിച്ചേർത്തു. ആവശ്യം അംഗീകരിച്ചാൽ യുഡിഎഫ് മുന്നണി പോരാളിയായി താൻ ഉണ്ടാകും. മത്സര രംഗത്ത് നിന്ന് പിൻമാറില്ലെന്നും സതീശനാണ് തന്നെ മത്സര രംഗത്തിറക്കിയതെന്നും പറഞ്ഞ അൻവർ മുക്കാൽ പിണറായിയാണ് സതീശനെന്നും ആരോപിച്ചു.

പൊലീസിലെ ആർഎസ്എസ് വത്കരണം തടയണം. വനംവകുപ്പിൻ്റെ തെറ്റായ നയങ്ങളും തിരുത്തണം തുടങ്ങിയ ആവശ്യങ്ങളും അൻവർ മുന്നോട്ടുവെച്ചു. മലപ്പുറം ജില്ലയെ വിഭജിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു. ജില്ലയിലെ 60 ലക്ഷം ജനങ്ങളിലേക്ക് വികസനം എത്തുന്നില്ലെന്നും ജില്ലാ വിഭജനം നിർബന്ധമാണെന്നും അൻവർ ചൂണ്ടിക്കാണിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ടിഎംസി പ്രക്ഷോഭം നടത്തും. തിരുവമ്പാടി അടക്കം മലയോര മേഖലയെ ഉൾപ്പെടുത്തിയാകണം പുതിയ ജില്ലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞടുപ്പായതിനാലാണ് കോൺഗ്രസിൻ്റെ മലപ്പുറം സ്നേഹം. താൻ മുമ്പുയർത്തിയ വിഷയങ്ങൾ അന്ന് പിന്തുണച്ചില്ലെന്നും അൻവർ പറഞ്ഞു. ആം ആദ്മി പാർട്ടിയുടെ
ഔദ്യോഗിക പിന്തുണ ഉണ്ടെന്ന് താൻ പറഞ്ഞില്ല. പ്രവർത്തകരുടെ പിന്തുണ തനിക്കുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും തന്നെ പിന്തുണക്കുമെന്ന ആത്മവിശ്വാസത്തിലാണ് അൻവർ.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരം മുറുകവെ ആരോപണ പ്രത്യാരോപണങ്ങളുമായി നിലമ്പൂരില്‍ മത്സരം ശക്തമാവുകയാണ്. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പെന്‍ഷന്‍ പരാമര്‍ശമാണ് ഇടത് മുന്നണിയുടെ പ്രധാന പ്രചാരണ വിഷയം. കെ സി വേണുഗോപാല്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഇടത് നേതാക്കള്‍ കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിൻ്റെ പ്രചാരണം തുടരുകയാണ്. ഇന്ന് മുത്തേടത്താണ് സ്വരാജ് പ്രചാരണം നടത്തുന്നത്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശമാണ് യുഡിഎഫ് പ്രചാരണ വിഷയമാക്കിയിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ ഇന്ന് പ്രചരണത്തിനെത്തും.

ഇന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി നിലമ്പൂരിലെത്തുന്നതോടെ എന്‍ഡിഎയുടെ പ്രചരണവും ശക്തമാകും. എന്‍ഡിഎ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനാണ് സുരേഷ് ഗോപി നിലമ്പൂരിലെത്തുന്നത്. യുഡിഎഫും എല്‍ഡിഎഫും പ്രചാരണ കണ്‍വെന്‍ഷന്‍ നടത്തിയ അതേ പന്തലില്‍ തന്നെയാണ് ബിജെപിയുടെ കണ്‍വെന്‍ഷനും.

Content Highlights: pv anvar against vd satheesan and pinarayi vijayan

dot image
To advertise here,contact us
dot image