
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരം മുറുകവെ ആരോപണ പ്രത്യാരോപണങ്ങളുമായി നിലമ്പൂരില്‍ കളം നിറഞ്ഞ് മുന്നണികളും പി വി അൻവറും. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പെന്‍ഷന്‍ പരാമര്‍ശമാണ് ഇടത് മുന്നണിയുടെ പ്രധാന പ്രചരണ വിഷയം. കെ സി വേണുഗോപാല്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഇടത് നേതാക്കള്‍ കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിൻ്റെ പ്രചാരണം തുടരുകയാണ്. ഇന്ന് മുത്തേടത്താണ് സ്വരാജ് പ്രചരണം നടത്തുന്നത്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശമാണ് യുഡിഎഫ് പ്രചരണ വിഷയമാക്കിയിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ ഇന്ന് പ്രചരണത്തിനെത്തും.
ഇന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി നിലമ്പൂരിലെത്തുന്നതോടെ എന്‍ഡിഎയുടെ പ്രചരണവും ശക്തമാകും. എന്‍ഡിഎ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനാണ് സുരേഷ് ഗോപി നിലമ്പൂരിലെത്തുന്നത്. യുഡിഎഫും എല്‍ഡിഎഫും പ്രചാരണ കണ്‍വെന്‍ഷന്‍ നടത്തിയ അതേ പന്തലില്‍ തന്നെയാണ് ബിജെപിയുടെ കണ്‍വെന്‍ഷനും.
അതേസമയം നിലമ്പൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ ചിഹ്നവും ഇന്നറിയാം. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമാണിന്ന്. 14 സ്ഥാനാര്‍ത്ഥികളാണ് നിലവിലുള്ളത്. ഡമ്മി സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കുന്നതോടെ നിലമ്പൂരിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ എണ്ണം ഇനിയും കുറയും.
Content Highlights: candidate fight is getting tough in Nilambur By Election