തിരഞ്ഞെടുപ്പിന് ചെലവാക്കുന്ന പണം കൊണ്ട് എത്ര സ്‌കൂളുകൾ പണിയാം;ബിജെപി സ്ഥാനാർത്ഥി കഴിവുള്ളയാൾ:രാജീവ് ചന്ദ്രശേഖർ

'വികസിത കേരളം' മുന്നോട്ട് വെക്കാനാണ് ബിജെപി തീരുമാനമെന്നും രാജീവ് ചന്ദ്രശേഖര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

dot image

മലപ്പുറം: വികസിത കേരളം, വികസിത നിലമ്പൂര്‍ എന്ന ആശയം മുന്നോട്ട് വെച്ചായിരിക്കും നിലമ്പൂരില്‍ തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും വികസന വിരുദ്ധ രാഷ്ട്രീയമാണ് ഇവിടെ കാണാനാവുന്നത്. 'വികസിത കേരളം' മുന്നോട്ട് വെക്കാനാണ് ബിജെപി തീരുമാനമെന്നും രാജീവ് ചന്ദ്രശേഖര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

'2026 ലെ തിരഞ്ഞടുപ്പിലും ഇതേ സന്ദേശമായിരിക്കും ബിജെപി മുന്നോട്ട് വെക്കുക. പത്ത് വര്‍ഷം എല്‍ഡിഎഫ് ഭരിച്ചിട്ടും ഇവിടെ ഒന്നുമില്ല. തൊഴിലോ വിദ്യാഭ്യാസമോ ഇല്ല. അടിസ്ഥാന സൗകര്യം പോലുമില്ലാത്ത നിലമ്പൂരിനെയാണ് കാണാന്‍ സാധിക്കുന്നത്. വിഴിഞ്ഞം പോര്‍ട്ട്, ആലപ്പുഴ, കൊല്ലം ബൈപ്പാസുകള്‍ അടക്കം വികസനം കൊണ്ടുവന്നത് നരേന്ദ്രമോദിയാണ്', എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

'ഇക്കാലങ്ങളില്‍ നടപ്പിലാക്കിയ കാര്യങ്ങളാണ് എല്‍ഡിഎഫും യുഡിഎഫും പറയണ്ടേത്. കള്ളത്തരം പറഞ്ഞ് ജനങ്ങളെ വിഢികളാക്കുകയാണ് ഇരുമുന്നണികളും. കോണ്‍ഗ്രസ് അവസാരവാദ രാഷ്ട്രീയം കളിക്കുകയാണ്. ഇന്‍ഡ്യാ സഖ്യത്തില്‍ ഇരുമുന്നണികളും ഒന്നിച്ചല്ലേ. കോലീബി സഖ്യമെന്നതെല്ലാം ജനങ്ങളെ വിഢിയാക്കാന്‍ പറയുന്നതാണ്. ജനങ്ങള്‍ക്ക് വേണ്ടത് പഴയ രാഷ്ട്രീയമല്ല. പുതിയ വികസന രാഷ്ട്രീയമാണ്', രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.

അനാവശ്യമായ തിരഞ്ഞെടുപ്പാണ് നിലമ്പൂരില്‍ നടക്കുന്നതെന്ന് അഭിപ്രായം ആവര്‍ത്തിക്കുന്നു. ആറ് മാസത്തേക്ക് എംഎല്‍എയെ തിരഞ്ഞെടുക്കാന്‍ ജനങ്ങളുടെ പണം കളയുന്ന നിര്‍ഭാഗ്യകരമായ കാര്യമായാണ് ഇതിനെ കാണുന്നത്. തിരഞ്ഞെടുപ്പിന് ചെലവാക്കുന്ന പണം കൊണ്ട് എത്ര സ്‌കൂളുകള്‍ പണിയാം. അപ്പോഴും തിരഞ്ഞെടുപ്പിനെ വെല്ലുവിളിയായി കണ്ട് നേരിടാനാണ് തീരുമാനം. കഴിവും വിദ്യാഭ്യാസമുള്ളയാളാണ് ബിജെപി സ്ഥാനാര്‍ത്ഥിയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Content Highlights: Nilambur Election BJP President Rajeev Chandrasekhar over BJP preparations

dot image
To advertise here,contact us
dot image