എം എസ് സി എല്‍സ 3 അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

ദുരന്തനിവാരണ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി

dot image

കൊച്ചി: എം എസ് സി എല്‍സ 3 അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കപ്പല്‍ അവശിഷ്ടത്തിന്റെ ഗുരുതരമായ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക ആഘാതം കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാന സര്‍ക്കാരാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. കണ്ടെയ്‌നറുകളിലെ രാസവസ്തുക്കളും ഇന്ധന ചോര്‍ച്ചാ സാധ്യതയും ആശങ്കയുയര്‍ത്തിയ സാഹചര്യത്തിലാണ് തീരുമാനം. സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിനാല്‍ കടലില്‍ രാസവസ്തുക്കള്‍ അടക്കം പകരുന്നത് തടയാന്‍ പുതിയ നടപടിക്രമങ്ങള്‍ സ്വീകരിക്കും.

കപ്പല്‍ അപകടത്തെ തുടര്‍ന്ന് തീരത്തടിഞ്ഞ കണ്ടെയ്‌നറുകളിലെ പ്ലാസ്റ്റിക് തരികള്‍ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കാനുളള സാധ്യതകള്‍ മുന്നില്‍ കണ്ട് അതിനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്ലാസ്റ്റിക് തരികള്‍ തീരത്തുനിന്നും നീക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. മെയ് 24 ശനിയാഴ്ച്ചയാണ് കേരളാ തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ എം എസ് സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പല്‍ അറബിക്കടലില്‍ ചരിഞ്ഞത്. തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനുള്‍പ്പെടെ 24 ജീവനക്കാരെയും രക്ഷപ്പെടുത്തി. കപ്പലില്‍ നിന്ന് നിരവധി കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചിരുന്നു. ഇവയില്‍ 54 എണ്ണം തീരത്തടിഞ്ഞിട്ടുണ്ട്. കപ്പല്‍ പൂര്‍ണമായും കടലില്‍ മുങ്ങി.

യന്ത്രത്തകരാര്‍ മൂലമാണ് കപ്പല്‍ മുങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. കപ്പല്‍ മുങ്ങാനുളള യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥനും ചീഫ് സര്‍വേയറും അഡീഷണല്‍ ഡയറക്ടര്‍ ജനറലുമായ അജിത്കുമാര്‍ സുകുമാരനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Content Highlights: Elsa 3 accident declared a state disaster

dot image
To advertise here,contact us
dot image