നിലമ്പൂരിൽ തിരിച്ചുവരവിന് മണ്ണൊരുങ്ങി: ഓരോരുത്തരുടെയും പരാമർശങ്ങൾക്ക് മറുപടി നൽകാനില്ലെന്ന് ആര്യാടൻ ഷൗക്കത്ത്

മരിച്ച് കഴിഞ്ഞാല്‍ കോണ്‍ഗ്രസിന്റെ ഒരു പതാക പുതക്കണമെന്നാണ് അഭിലാഷമെന്നും ആര്യാടന്‍ ഷൗക്കത്ത്

dot image

മലപ്പുറം: നിലമ്പൂരില്‍ യുഡിഎഫിന്റെ തിരിച്ചു വരവിന് മണ്ണൊരുങ്ങിയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. മുമ്പെങ്ങുമില്ലാത്ത മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചെന്നും സീറ്റ് തിരിച്ചു പിടിക്കാമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്നും ആര്യാടന്‍ ഷൗക്കത്ത് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഉപതിരഞ്ഞെടുപ്പുകളിലെല്ലാം എല്‍ഡിഎഫിന്റെ സീറ്റുകള്‍ പിടിച്ചെടുക്കാനും യുഡിഎഫിന്റെ സീറ്റുകള്‍ വലിയ ഭൂരിപക്ഷത്തില്‍ പിടിച്ചു നിര്‍ത്താനും സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Aryadan Shoukath
ആര്യാടന്‍ ഷൗക്കത്ത്

'സാഹചര്യം അനുകൂലമാണ്. പ്രിയങ്കാ ഗാന്ധിക്ക് വലിയ ഭൂരിപക്ഷം നിലമ്പൂര്‍ നല്‍കി. ഞങ്ങളുടെ ഇടയില്‍ ഒരു ഭിന്നിപ്പുമില്ല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് ഞാനും ജോയ്‌യും അടക്കമുള്ളവര്‍ തീരുമാനിച്ചത്. എന്നെ പാര്‍ട്ടി ദൗത്യം ഏല്‍പ്പിച്ചു. എന്നെ പോലെ യോഗ്യതയുള്ള അര്‍ഹതയുള്ള നിരവധിയാളുകളുണ്ട്. എന്നാല്‍ എന്നെയാണ് പാര്‍ട്ടി ദൗത്യം ഏല്‍പ്പിച്ചത്. ഞങ്ങള്‍ ഒരു ടീമായി നിന്നാണ് ദൗത്യം പൂര്‍ത്തീകരിക്കുന്നത്', ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മുന്‍ എംഎല്‍എ പി വി അന്‍വര്‍ നടത്തിയ പരാമര്‍ശങ്ങളിലും ആര്യാടന്‍ പ്രതികരിച്ചു. ഓരോരുത്തരുടെ പരാമര്‍ശത്തെ കുറിച്ച് പ്രതികരിക്കാന്‍ ഈ സമയം ഉപയോഗിക്കില്ലെന്നും തനിക്ക് നിരവധി കാര്യങ്ങള്‍ ജനങ്ങളുമായി സംവദിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാദങ്ങള്‍ക്ക് പുറകെ പോകാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'ഒരു തിരഞ്ഞെടുപ്പാകുമ്പോള്‍ പരമാവധി ആളുകളെ കൂടെ കൂട്ടുകയെന്നതാണ് ഏത് സ്ഥാനാര്‍ത്ഥിയുടെയും ലക്ഷ്യം. ഇടതുപക്ഷത്തെ കുറിച്ചും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കുറിച്ചാണ് അന്‍വറിന് പറയാനുള്ളതെങ്കില്‍ അദ്ദേഹത്തെയും കൂടെ കൂട്ടും. ആര്‍ക്കെതിരെയാണോ നമ്മള്‍ പോരാടുന്നത് അതിന് വേണ്ടി പരമാവധി ആളുകളെ കൂടെ കൂട്ടും. അത് ചരിത്ര വസ്തുതയാണ്. എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തി മുന്നോട്ട് പോകും', അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയാണ് നേരിടുന്നതെന്നും നിലമ്പൂരിലെ പ്രധാന മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിലെ പ്രാദേശികമായ മലയോര കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍, കാട്ടാന ആക്രമണം, ആദിവാസി കുടുംബങ്ങളുടെ പ്രശ്‌നങ്ങള്‍ തുടങ്ങിവയെല്ലാം ചര്‍ച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പഞ്ചായത്ത് പ്രസിഡന്റും മുന്‍സിപ്പല്‍ ചെയര്‍മാനുമായിരുന്ന സമയത്ത് രാഷ്ട്രീയത്തിനതീതമായി ജനങ്ങള്‍ തന്റെ കൂടെ നിന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സമൂഹവുമായും വളരെ സൗഹൃദമാണ്. കുടിയേറ്റക്കാര്‍ വന്നപ്പോള്‍ അവരെ സംരക്ഷിച്ച പൈതൃകം നിലമ്പൂരിനുണ്ട്. അഞ്ച് പതിറ്റാണ്ട് അത് സംരക്ഷിച്ചത് പിതാവ് ആര്യാടന്‍ മുഹമ്മദാണെന്ന് അദ്ദേഹം പറഞ്ഞു. ജാതി-മത വേര്‍തിരിവൊന്നും നിലമ്പൂരിലില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

കോണ്‍ഗ്രസിന്റെ പതാക പുതപ്പിക്കാന്‍ മറക്കരുത് കേട്ടോ എന്ന് പിതാവ് തന്നോട് പറഞ്ഞിട്ടുണ്ട്. താന്‍ മരിച്ച് കഴിഞ്ഞാല്‍ കോണ്‍ഗ്രസിന്റെ ഒരു പതാക പുതക്കണമെന്നാണ് അഭിലാഷമെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ഇടതുപക്ഷവുമായി ചര്‍ച്ച നടത്തിയെന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

Content Highlights: UDF Candidate Aryadan Shoukath about Nilambur By Election

dot image
To advertise here,contact us
dot image