
കോഴിക്കോട്: കോഴിക്കോട് പുതിയ ബസ്റ്റാന്‍ഡില്‍ കഴിഞ്ഞ ദിവസം തീപ്പിടുത്തമുണ്ടായ കെട്ടിടത്തില്‍ വീണ്ടും പുക ഉയര്‍ന്നു. ബീച്ച് ഫയര്‍ യൂണിറ്റ് എത്തി സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്. രണ്ടുദിവസം മുന്‍പാണ് വൈകുന്നേരം അഞ്ചുമണിയോടെ കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപമുളള വസ്ത്രവ്യാപാര ശാലയില്‍ തീപ്പിടുത്തമുണ്ടായത്. കട തുറന്നുപ്രവര്‍ത്തിച്ചിരുന്നു. നിരവധിയാളുകള്‍ കെട്ടിടത്തിലുണ്ടായിരുന്നു. തീ പടരാന്‍ തുടങ്ങിയതോടെ എല്ലാവരെയും ഒഴിപ്പിച്ചു.
ഒന്നാം നിലയിലും രണ്ടാം നിലയിലും മുഴുവന്‍ തീ പടര്‍ന്നു. കെട്ടിടത്തിനകത്തുളള ഡ്രസ് മെറ്റീരിയലുകള്‍ കത്തി താഴേക്ക് വീണു. തീ മണിക്കൂറുകളോളം കത്തിയതോടെ നഗരം മുഴുവന്‍ കറുത്ത പുക പടർന്നു. തീപ്പിടുത്തമുണ്ടായി അഞ്ചുമണിക്കൂര്‍ കഴിഞ്ഞാണ് തീ നിയന്ത്രണവിധേയമാക്കാനായത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുളള പ്രത്യേക ഫയര്‍ എഞ്ചിനടക്കം സ്ഥലത്തെത്തിച്ചിരുന്നു.
അതേസമയം, തീപിടുത്തത്തില്‍ ജില്ലാ കളക്ടര്‍ക്ക് ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ട് കൈമാറി. കെട്ടിടത്തിനകത്ത് സുരക്ഷാസംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും സാധനങ്ങള്‍ കൂട്ടിയിട്ടത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. വിവരമറിഞ്ഞ് മൂന്ന് മിനുട്ടിനകം ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിന് ശേഷം ജില്ലാ കളക്ടര്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കും. പരിശോധനകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി കടകള്‍ തുറക്കാനുള്ള അനുമതി നല്‍കണമെന്ന ആവശ്യവുമായി വ്യാപാരികള്‍ രംഗത്തെത്തിയിട്ടുണ്ട്. തീപിടുത്തം ബാധിക്കാത്ത താഴെ നിലയിലുള്ള കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
Content Highlights: Smoke in calicut textiles building kozhikkode new busstand