
കൊച്ചി: തിരുവാങ്കുളത്ത് നിന്ന് മൂന്നു വയസ്സുകാരിയെ കാണാതായ സംഭവത്തിൽ മൂഴിക്കുളം പാലത്തിന് താഴെ പൊലീസ് തെരച്ചിൽ ശക്തം. കുട്ടിക്കായി സ്ഥലത്ത് നാട്ടുകാർ ഉൾപ്പടെ വള്ളത്തിൽ തെരച്ചിലിന് ഇറങ്ങിയിട്ടുണ്ട്. എന്നാൽ തെരച്ചിലിന് പ്രതിസന്ധിയായി കനത്ത മഴയാണ് സ്ഥലത്ത് പെയ്യുന്നത്. പ്രദേശത്തെ വെളിച്ചമില്ലായ്മയും തെരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. പുഴയിൽ മുങ്ങിതിരച്ചിൽ നടത്താനായി സ്കൂബ സംഘവും എത്തിചേർന്നിട്ടുണ്ട്.
കുട്ടിയെ മൂഴിക്കുളം പാലത്തിന് താഴേക്കിട്ടെന്നാണ് അമ്മ പൊലീസിന് നൽകിയ മൊഴി. പിന്നാലെ പൊലീസ് പാലത്തിന് താഴെയും തിരച്ചിൽ ആരംഭിച്ചു.ഇതിനിടെ അമ്മ കുട്ടിയുമായി മൂഴിക്കുളം പാലത്തിന് സമീപം എത്തിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. മൂഴിക്കുളം പാലത്തിൻ്റെ പരിസരത്ത് അമ്മ കുട്ടിയുമായി ബസ് ഇറങ്ങുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. നേരത്തെ അമ്മ നൽകിയ ആദ്യ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ആലുവയിൽ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഇതിന് പിന്നാലെയാണ് മൂഴിക്കുളം പാലത്തിന് താഴേക്കിട്ടെന്ന് കുട്ടിയുടെ അമ്മ മൊഴി നൽകിയത്.
കുട്ടിക്കായി കൊച്ചിയിൽ പലയിടങ്ങളിലായി പൊലീസ് ശക്തമായ തിരച്ചിൽ നടത്തിവരികയാണ്. കുട്ടിയുടെ അമ്മയും അച്ഛനും തമ്മിൽ തർക്കമുണ്ടായിരുവെന്ന് പൊലീസ് അറിയിച്ചു. തിരുവാങ്കുളത്ത് നിന്ന് കെഎസ്ആർടിസി ബസ് കയറി പോകുന്ന അമ്മയുടെയും കുട്ടിയുടെയും ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കുട്ടിയെയും കൊണ്ട് അമ്മ ബസിലും ഓട്ടോയിലും മാറി മാറി യാത്ര ചെയ്തതായാണ് വിവരം. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 0484-2623550 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
Content Highlights- Missing three-year-old girl; Heavy rain and lack of light hamper search in Moozhikulam