
തിരുവനന്തപുരം: യുഡിഎഫിൻ്റെ വിചാരണ സദസ്സ് ആറു ദിവസത്തേക്ക് കൂടി നീട്ടിയതായി യുഡിഎഫ് കൺവീനർ എം എം ഹസൻ. ക്രിസ്തുമസ് പ്രമാണിച്ച് 24, 25, 26 തീയതികളിൽ സദസ്സ് ഉണ്ടാകില്ലെന്നും പകരം 23, 27, 28, 29, 30, 31 തീയതികളിൽ വിചാരണ സദസ്സ് സംഘടിപ്പിക്കുമെന്നും ഹസൻ വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് നേരെയുള്ള അക്രമത്തിനെതിരെയും ഹസൻ വിമർശനം ഉന്നയിച്ചു. മാർക്സിസ്റ്റ് ഗുണ്ടകളെ കൊണ്ടും പൊലീസിനെ കൊണ്ടും യുവജന സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച ഹസൻ കേരളം കണ്ട ക്രൂരനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും കുറ്റപ്പെടുത്തി. പിണറായി മർദ്ദക വീരനാണെന്നും സർ സിപിയുടെ പ്രതീകമാണെന്നും യുഡിഎഫ് കൺവീനർ വിശേഷിപ്പിച്ചു. കറപ്പു കണ്ടാൽ വിരണ്ടോടുന്ന മുഖ്യമന്ത്രിയായി പിണറായി മാറി. ആത്മഹത്യ സ്ക്വാഡ് എന്നു വിളിക്കുന്നത് യൂത്ത് കോൺഗ്രസുകാരെ തല്ലിക്കൊല്ലാനാണെന്നും ഹസൻ വിമർശിച്ചു.
എം വി ഗോവിന്ദൻ മുൻകൂർ ജാമ്യം എടുക്കുകയാണ്. ഡിവൈ എഫ് ഐക്കാർക്കെതിരെ വധശ്രമത്തിന് കേസെടുത്തതായാണ് മനസ്സിലാക്കുന്നത്. ഇനി പൊലീസുകാർക്കെതിരെ നടപടിയുണ്ടാകുമോയെന്നും ഹസൻ ചോദിച്ചു. ബസ് മാത്രമല്ല, ടൈം സ്ക്വയറിൽ മുഖ്യമന്ത്രി ഇരുന്ന കസേര കൂടി മ്യൂസിയത്തിൽ വയ്ക്കണമെന്നും നാണമില്ലല്ലോ ബാലന് എന്നും ഹസൻ പരിഹസിച്ചു. പെരിങ്ങാട്ടുകുറിശ്ശി പഞ്ചായത്തിൽ എ വി ഗോപിനാഥനാണ് പ്രസിഡന്റ്. സ്വാഭാവികമായും പണം കൊടുക്കുമെന്നും ഹസൻ വ്യക്തമാക്കി.