മോദിയെ പാമ്പാട്ടിയാക്കി ചിത്രീകരിച്ച കാർട്ടൂണുമായി നോര്‍വീജിയൻ ദിനപത്രം; വിമര്‍ശനം ശക്തം

ആഫ്റ്റര്‍പോസ്റ്റണ്‍ എന്ന ന്യൂസ്‌പേപ്പറിലാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്

മോദിയെ പാമ്പാട്ടിയാക്കി ചിത്രീകരിച്ച കാർട്ടൂണുമായി നോര്‍വീജിയൻ ദിനപത്രം; വിമര്‍ശനം ശക്തം
dot image

ഓസ്‌ലോ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാമ്പാട്ടിയായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് പ്രമുഖ നോർവീജിയൻ ദിനപത്രം. മോദിയുടെ നോര്‍വേ സന്ദര്‍ശത്തിനിടയില്‍ ഇന്ത്യയുടെ മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് പല ആരോപണങ്ങളും ഉയരുന്നതിനിടെയാണ് വിവാദ കാര്‍ട്ടൂണ്‍ ചര്‍ച്ചയാകുന്നത്. പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വംശീയ അധിക്ഷേപം നടത്തിയെന്ന ആരോപിച്ച് വിമര്‍ശനങ്ങള്‍ കനക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി നോര്‍വീജിയന്‍ തലസ്ഥാനമായ ഓസ്‌ലോയില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ആഫ്റ്റര്‍പോസ്റ്റണ്‍ എന്ന ന്യൂസ്‌പേപ്പറില്‍ കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടത്. മോദി പങ്കെടുത്ത ഒരു വാര്‍ത്താ സമ്മേളനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കനക്കുന്ന സാഹചര്യത്തിലാണ് കാര്‍ട്ടൂണ്‍ വൈറലായിരിക്കുന്നത്.

കാര്‍ട്ടൂണിനൊപ്പം മോദിയെ കുറിച്ചൊരു വരിയും പത്രം ചേര്‍ത്തിട്ടുണ്ട്. 'ബുദ്ധിമാനായ ലേശം ശല്യപ്പെടുത്തുന്ന മനുഷ്യനെന്നാണ്' എന്നാണ് മോദിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ പാമ്പിന്റെ സ്ഥാനത്ത് ഇന്ധനംനിറയ്ക്കാന്‍ ഉപയോഗിക്കുന്ന പൈപ്പിന്റെ ചിത്രമാണുള്ളത്. ഇന്ത്യ നോര്‍വേയിലേക്ക് കണ്ണുവയ്ക്കുന്നത് ഇന്ധനത്തിന് വേണ്ടിയാണെന്നാണ് കാർട്ടൂണിലൂടെ സൂചിപ്പിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ വിശദീകരിക്കുന്നത്.

ഇന്ത്യ ആനകളെ വിശുദ്ധമായി കരുതുന്ന, അന്ധവിശ്വാസങ്ങള്‍ നിറഞ്ഞ, പാമ്പാട്ടികളുടെ നാടാണെന്ന രീതിയിലുള്ള പണ്ടുമുതലേയുള്ള ചിത്രീകരണങ്ങളുടെ ഭാഗമാണ് ഈ കാര്‍ട്ടൂണ്‍ എന്നാണ് നെറ്റിസണ്‍സ് വിമര്‍ശിക്കുന്നത്. പാശ്ചാത്യമാധ്യമങ്ങള്‍ മുന്‍കാലങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ പാമ്പാട്ടികളുടെ ചിത്രം ഉപയോഗിച്ച് വിവാദത്തില്‍ അകപ്പെട്ടിട്ടുണ്ട്. മറ്റു രാജ്യങ്ങളിലുള്ളവര്‍ക്ക് നേരെയുള്ള വെറുപ്പ് ഉയര്‍ത്തിക്കാട്ടാന്‍ ഉപയോഗിക്കുന്ന ഇത്തരം രീതികള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരാറുള്ളത്.

നോര്‍വേ പ്രധാനമന്ത്രിയ്‌ക്കൊപ്പം സംയുക്ത വാര്‍ത്താ സമ്മേളനത്തിന് എത്തിയ മോദി, മാധ്യമപ്രവര്‍ത്തകയായ ഹെല്ലി ലിങ്ങിന്റെ ചോദ്യത്തിന് മറുപടി നല്‍കിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ എക്‌സിലൊരു പോസ്റ്റ് പങ്കുവച്ചിരുന്നു. മാധ്യമസ്വാതന്ത്ര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന നോര്‍വേയില്‍ നിന്നുള്ള ചോദ്യത്തിന് എന്തുകൊണ്ട് ഉത്തരം നല്‍കുന്നില്ലെന്നായിരുന്നു അവര്‍ ചോദിച്ചത്. ഇതിന് പിന്നാലെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് മറുപടി നല്‍കിയിരുന്നു.

Content Highlights: A Norwegian newspaper has drawn criticism after publishing a cartoon portraying Prime Minister Narendra Modi as a snake charmer. The illustration sparked backlash on social media and among critics who called the depiction offensive and stereotypical

dot image
To advertise here,contact us
dot image