

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ ഈ ആഴ്ച നടന്ന രണ്ട് ചാവേറാക്രമണങ്ങള്‍ക്ക് പിന്നിലും അഫ്ഗാന്‍ പൗരന്മാരാണെന്ന് സ്ഥിരീകരിച്ച് പാകിസ്താന്‍. പാര്‍ലമെന്റില്‍ ആഭ്യന്തര മന്ത്രി മുഹ്‌സിന്‍ നഖ്‌വിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്‌ഫോടനത്തില്‍ നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇസ്‌ലാമാബാദ് സ്‌ഫോടനത്തില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പഞ്ചാബ് പ്രവിശ്യയിലെ റാവല്‍പിണ്ടിയിലെ തീവ്രവാദവിരുദ്ധ വകുപ്പ് വ്യക്തമാക്കി. റാവല്‍പിണ്ടിയിലെ ഫൗജി കോളനിയില്‍ നിന്നും ധോക്കില്‍ നിന്നുമാണ് കുറ്റവാളികളെ പിടികൂടിയതെന്ന് പാക് മാധ്യമമായ ഡൗണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലും അന്വേഷണ സംഘം റെയ്ഡ് നടത്തിയിട്ടുണ്ട്.
തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് പാകിസ്താനില്‍ സ്‌ഫോടനം നടന്നത്. തിങ്കളാഴ്ച തെക്കന്‍ വസീരിസ്താനിലെ ഒരു കോളേജിലും ചൊവ്വാഴ്ച ഇസ്‌ലാമാബാദിലെ ജില്ലാ ജുഡീഷ്യല്‍ കോംപ്ലക്‌സിലുമാണ് ചാവേറാക്രമണം നടന്നത്. അഫ്ഗാന്‍ അതിര്‍ത്തിക്കടുത്തുള്ള കാഡറ്റ് കോളേജില്‍ സ്‌ഫോടന വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ച് കയറ്റിയാണ് ആക്രമണം നടത്തിയത്. പ്രധാന ഗേറ്റിന് മുന്‍ വശത്ത് രണ്ട് അക്രമികള്‍ കൊല്ലപ്പെട്ടു. മൂന്ന് ഭീകരര്‍ അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കവേ സ്‌ഫോടനം നടക്കുകയും രണ്ട് അക്രമികള്‍ കൊല്ലപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇസ്‌ലാമാബാദ് സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു.
അഫ്ഗാനും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാകുന്ന പശ്ചാത്തലത്തിലാണ് പാകിസ്താനില്‍ ചാവേറാക്രമണം നടന്നത്. കഴിഞ്ഞ മാസം അഫ്ഗാന്‍-പാക് അതിര്‍ത്തിയില്‍ നടന്ന ആക്രമണത്തില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. നേരത്തെ തന്നെ ചാവേറാക്രമണത്തില്‍ അഫ്ഗാനിസ്ഥാനെ കുറ്റപ്പെടുത്തി പ്രതിരോധ മന്ത്രി ഖവാജ ആസിഫ് രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇന്ത്യയെയായിരുന്നു പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കുറ്റപ്പെടുത്തിയത്. ഇന്ത്യന്‍ ഭരണകൂട ഭീകരതയുടെ ഏറ്റവും മോശം ഉദാഹരണമാണിതെന്ന് ഷെഹ്ബാസ് ശരീഫ് പറഞ്ഞിരുന്നു. യാതൊരു തെളിവുകളുമില്ലാതെയായിരുന്നു ഷെഹ്ബാസ് ഷെരീഫിന്റെ ആരോപണം. ഇന്ത്യയുടെ ഹീനമായ ഗൂഢാലോചനയെ ലോകം അപലപിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
Content Highlights: Pakistan minister said Afghan citizens behind the attacks occured this week