
തെഹ്‌റാന്‍: ഇസ്രയേലിന്റെ ആക്രമണത്തിന് തിരിച്ചടിച്ച് ഇറാന്‍. 100 ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആക്രമണത്തില്‍ മുന്നറിയിപ്പുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി രംഗത്തെത്തിയിരുന്നു.
ഇസ്രയേലിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ആയത്തുള്ള ഖമേനി പറഞ്ഞിരുന്നു. ഇസ്രായേല്‍ സ്വയം കയ്പേറിയ വിധി നിശ്ചയിച്ചെന്നും അദ്ദേഹം പറഞ്ഞു. തീര്‍ച്ചയായും അത് ലഭിക്കുമെന്നും ആക്രമണം ഇസ്രായേലിൻ്റെ നീച സ്വഭാവം വെളിപ്പെടുത്തുന്നതെന്നും ആയത്തുളള ഖമേനി കൂട്ടിച്ചേര്‍ത്തു.അതേസമയം ആക്രമണത്തില്‍ ആകെ ആറ് ആണവ ശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ഇറാന്റെ തലസ്ഥാനമായ തെഹ്റാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് രംഗത്തെത്തി. ഇസ്രയേലും ഇറാനും പരമാവധി സംയമനം പാലിക്കണമെന്ന് ഗുട്ടെറസ് ആവശ്യപ്പെട്ടു. ആഴത്തിലുള്ള സംഘര്‍ഷത്തിലേക്ക് നീങ്ങുന്നത് എന്തുവിലകൊടുത്തും ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ആണവ സ്ഥാപനങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആശങ്കാകുലനാണെന്ന് ഡെപ്യൂട്ടി വക്താവ് ഫര്‍ഹാന്‍ ഹഖ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇന്ന് പുലർച്ചെയാണ് ഇറാനിലെ വ്യോമ-ആണവ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം നടത്തിയത്. ഇറാൻ്റെ തലസ്ഥാനമായ തെഹ്‌റാനിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്. നിലവില്‍ തെഹ്‌റാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ആക്രമണം ഇസ്രയേല്‍ സുരക്ഷാ സേന സ്ഥിരീകരിച്ചിട്ടുണ്ട്. തിരിച്ചടി മുൻകൂട്ടി കണ്ട് ഇസ്രയേലില്‍ നിലവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് ജെറുസലേമില്‍ സൈറണുകള്‍ മുഴങ്ങിയിരുന്നു. തെഹ്‌റാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഉന്നത ഉദ്യോഗസ്ഥനും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡ് മേധാവി ഹുസൈന്‍ സലാമി, ഇറാൻ്റെ സായുധ സേനാ മേധാവി മുഹമ്മദ് ബഗേരി, അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്റെ മുന്‍ മേധാവി ഫെറെയ്ദൗന്‍ അബ്ബാസിയും തെഹ്‌റാനിലെ ഇസ്‌ലാമിക് ആസാദ് സര്‍വകലാശാലയിലെ പ്രസിഡന്റ് മുഹമ്മദ് മെഹ്ദി തെഹ്‌റാഞ്ചി അടക്കമുള്ളവർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
Content Highlights: Iran attacks Israel