
ബാറ്റ്മാൻ ഫോറെവർ, ടോപ് ഗൺ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ ഹോളിവുഡ് നടൻ വാൽ കിൽമർ അന്തരിച്ചു. ചൊവ്വാഴ്ച ലോസ് ഏഞ്ചൽസില്‍ വച്ചാണ് നടന്‍ അന്തരിച്ചത്. 65 വയസായിരുന്നു. ന്യുമോണിയയാണ് അദ്ദേഹത്തിന്റെ മരണകാരണമെന്ന് മകൾ മെഴ്‌സിഡസ് കിൽമർ മാധ്യമങ്ങളോട് അറിയിച്ചു. 2014-ൽ നടന് തൊണ്ടയിൽ കാൻസർ ബാധിച്ചതായി കണ്ടെത്തിയെങ്കിലും അത് സുഖം പ്രാപിച്ചിരുന്നു.
1984-ൽ 'ടോപ്പ് സീക്രട്ട്' എന്ന ചിത്രത്തിലൂടെയാണ് വാൽ കിൽമർ അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് 'ടോപ്പ് ഗൺ', 'റിയൽ ജീനിയസ്', 'വില്ലോ', 'ഹീറ്റ്', 'ദി സെയിന്റ്' എന്നീ ഹിറ്റ് സിനിമകളിൽ അദ്ദേഹം വേഷമിട്ടു. 1991-ൽ ഒലിവർ സ്റ്റോണിന്റെ 'ദി ഡോർസ്' എന്ന സിനിമയില്‍ ഗായകനായ മോറിസണെ അവതരിപ്പിച്ചതാണ് വാൽ കിൽമറിൻ്റെ കരിയറിലെ തന്നെ മികച്ച വേഷമായി കരുതപ്പെടുന്നത്. ഒരു വർഷത്തോളം ഇതിഹാസ ഗായകനെ അനുകരിച്ച ശേഷമാണ് വാൽ കിൽമർ ഈ വേഷം ചെയ്തത്.
കാൻസർ കാരണം നടന് സംസാര ശേഷി നഷ്ടപ്പെട്ടിരുന്നു. പക്ഷേ 2021-ൽ ടോം ക്രൂയിസിന്റെ 'ടോപ്പ് ഗൺ: മാവെറിക്ക്' എന്ന സിനിമയിലൂടെ അദ്ദേഹം അഭിനയത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. ആ വർഷം അവസാനം, അദ്ദേഹത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി 'വാൽ' എന്ന ഒരു ഡോക്യുമെന്ററി പുറത്തിറങ്ങിയിരുന്നു.
Content Highlights: Actor Val Kilmer dies of pneumonia at 65