തൃശ്ശൂർ: പെരിങ്ങോട്ടുകര ദേവസ്ഥാനം വിഷ്ണുമായ സ്വാമി ക്ഷേത്രത്തിൽ അരങ്ങേറിയ കലാമണ്ഡലം കീർത്തനയുടെ ശീതങ്കൻ തുള്ളൽ ശ്രദ്ധേയമായി. മഹാഭാരതത്തിലെ ഒരേടായ കല്യാണ സൗഗന്ധികം കഥ വളരെ തന്മയത്വത്തോടെയും ഹാസ്യഭാവ പ്രധാനമായും നിറഞ്ഞ സദസ്സിൽ അവതരിപ്പിക്കുകയായിരുന്നു നർത്തകി. മുൻപാട്ട് കലാമണ്ഡലം ശരത്തും പിൻപാട്ട് കലാമണ്ഡലം ഐശ്വര്യയും മൃദംഗം പക്കം വായിച്ചത് കലാമണ്ഡലം അനിരുദ്ധും ആയിരുന്നു.
തുടർന്ന് നടന്ന വഴവൂർ ബാണിയിലുള്ള ഭരതനാട്യത്തിൽ ബെംഗളൂരുവിൽ നിന്നെത്തിയ ഗുരു കലൈമാമണി രമ്യ നാരായണിൻ്റെ ശിഷ്യയായ രക്ഷിത രഘുനാഥൻ മല്ലാരി താളത്തിലുള്ള ജതിക്കെട്ടിലാണ് ആരംഭിച്ചത്. കേദാര രാഗത്തിലെ ദീക്ഷിതർ കൃതിയായ ആനന്ദ നടന പ്രകാശവും ആഹിർ ഭൈരവി രാഗത്തിലുള്ള തില്ലാനയിൽ നൃത്താഞ്ജലി സമ്പൂർണ്ണമായി. കലാകാരികൾക്ക് ദേവസ്ഥാനാധിപതി ഡോ. ഉണ്ണി സ്വാമികൾ പൊന്നാടയും പ്രശസ്തിപത്രവും ശിൽപവും നൽകി ആദരിച്ചു.