
തൃശൂർ: നവകേരള സദസിന്റെ പേരിൽ ജീവനക്കാർ ചാലക്കുടി നഗരസഭയിലെ ജോലിയിൽ വീഴ്ച വരുത്തുന്നതായി നഗരസഭാ ഭരണ സമിതി. നവകേരള സദസിന് പണം അനുവദിക്കാനാവില്ലെന്നും നഗരസഭാ ഭരണ സമിതി വ്യക്തമാക്കി. കോൺഗ്രസ് ഭരിക്കുന്ന ചാലക്കുടി നഗരസഭയിലാണ് ചെയർമാന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർക്കെതിരെ സമരം സംഘടിപ്പിച്ചത്.
നവകേരള സഭയുടെ പേരു പറഞ്ഞ് തുടർച്ചയായി യോഗങ്ങൾക്ക് ജീവനക്കാരെ കൊണ്ട് പോകുന്നത് ഭരണ സ്തംഭനമുണ്ടാക്കുന്നു എന്നാണ് ആരോപണം. രണ്ടാഴ്ചയായി നഗരസഭയിലെ ജോലികൾ മുടങ്ങിയെന്നും ഭരണപക്ഷം ആരോപിക്കുന്നു. നഗരസഭ സെക്രട്ടറി, എഞ്ചിനിയറിങ് വിഭാഗം എന്നിവർക്കെതിരെയാണ് പ്രതിഷേധം.
വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നഗരസഭ നവകേരള സഭക്ക് പണം നൽകില്ലെന്നും ചെയർമാൻ എ ബി ജോർജ് വ്യക്തമാക്കി. സെക്രട്ടറി വിവേചനാധികാരം ഉപയോഗിച്ചാൽ പ്രതിഷേധമുണ്ടാകും. തൊഴിലുറപ്പുകാർക്ക് പോലും കൂലി നൽകാൻ കഴിയാത്ത സ്ഥിതിയെന്നും ചെയർമാൻ പറയുന്നു.